ഹൈദരാബാദ്: തെലങ്കാനയിൽ ഓക്‌സിജന്‍ ടാങ്കറെത്താന്‍ വൈകിയതിനെ തുടർന്ന് ഏഴ് കോവിഡ് രോഗികൾ മരിച്ചു. ഹൈദരാബാദ് കിങ് കോട്ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിൽസയിൽ ഉണ്ടായിരുന്ന ഏഴ് കോവിഡ് രോഗികളാണ് മരിച്ചത്.
ടാങ്കർ ലോറി ഡ്രൈവർക്ക് വഴി തെറ്റിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ഓക്‌സിജനെത്താന്‍ വൈകിയത്. ഓക്‌സിജന്‍ ശേഖരം കുറയുന്ന കാര്യം ഞായറാഴ്‌ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ ഓക്‌സിജൻ വിതരണകേന്ദ്രത്തില്‍ വിവരമറിയിച്ചു.
എന്നാൽ, ആശുപത്രിയിലേക്ക് വരുന്നതിനിടെ ജദ്‌ചെര്‍ലയില്‍ വച്ച് ഓക്‌സിജൻ ടാങ്കർ ലോറി ഡ്രൈവര്‍ക്ക് വഴി തെറ്റി. ടാങ്കറെത്താന്‍ വൈകിയതിനെ തുടർന്ന് ആശുപത്രി അധികൃതര്‍ പോലീസിൽ വിവരമറിയിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ പോലീസ് വാഹനത്തെ തിരഞ്ഞ് കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴ് രോഗികളുടെ ജീവൻ നഷ്‌ടമായിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ആറ് രോഗികളും ഐസൊലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. 35നും 45നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച നാല് രോഗികളെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഓക്‌സിജന്‍ ടാങ്കറെത്താന്‍ വൈകിയതിനെ തുടര്‍ന്ന് രോഗികളുടെ ബന്ധുക്കള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി ശ്രമം നടത്തിയിരുന്നു. മരിച്ച രോഗികളിൽ ഒരാളുടെ ബന്ധു ഓക്‌സിജന്‍ സിലിണ്ടര്‍ സംഘടിപ്പിച്ചെത്തിയെങ്കിലും അപ്പോഴേക്കും രോഗി മരിച്ചിരുന്നു.
കോവിഡ് രോഗികള്‍ക്ക് മാത്രമാണ് കിങ് കോട്ടി സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ ഇപ്പോള്‍ ചികിൽസ നൽകുന്നത്. 300 ഓക്‌സിജന്‍ കിടക്കകളും 50 ഐസിയു കിടക്കകളും ആശുപത്രിയിലുണ്ട്.
Also Read: ഒന്നര ലക്ഷം ഡോസ് സ്‌പുട്‌നിക് വാക്‌സിൻ ഇന്ത്യയിൽ എത്തിയതായി കേന്ദ്രമന്ത്രി