കണ്ണൂര്‍: തന്റെ സ്‌ഥാനാര്‍ഥിത്വത്തെ കുറിച്ച് നടക്കുന്ന പ്രചാരണങ്ങളുമായി ബന്ധമില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്. സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും അതിനെ സ്വാധീനിക്കാന്‍ വെളിയിലുള്ള ആര്‍ക്കും സാധ്യമാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
പി ജയരാജന് സ്‌ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്‌പോർട്ട്സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് ധീരജ് കുമാര്‍ രാജിവെച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്‌ഥാനാര്‍ഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തി കൊണ്ടുള്ള പ്രചാരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍ വിട്ട് നില്‍ക്കണം.
ചിലരുടെ പ്രചാരണം ഏറ്റുപിടിച്ച് പാര്‍ട്ടി ശത്രുക്കള്‍ പാര്‍ട്ടിയെ ആക്രമിക്കാനും ഓരോ മണ്ഡലത്തിലും മൽസരിക്കുന്ന എല്‍ഡിഎഫ് സ്‌ഥാനാര്‍ഥികളെ ഇകഴ്‌ത്തി കാണാനും ശ്രമം നടക്കുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ‘പിജെ ആര്‍മി’ എന്ന പേരില്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങള്‍. ഇതിനെതിരേ നടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Also Read: വിഎസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു