തിരുവനന്തപുരം: കേരളത്തെ ഉത്തരവാദിത്ത നിക്ഷേപത്തിന്റെ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറ്റാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. പരാതികൾ തീർപ്പാക്കാൻ വൈകുന്ന ഉദ്യോഗസ്‌ഥർക്കെതിരെ നടപടിക്ക് വ്യവസ്‌ഥ ചെയ്യുന്ന നിയമം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
വൈകാതെ പുറത്ത് നിന്ന് വലിയ പദ്ധതികൾ സംസ്‌ഥാനത്ത് വരും. കിൻഫ്ര പാർക്കുകളിൽ മാലിന്യ സംസ്‌കരണ സംവിധാനം ഉൾപ്പടെ എല്ലാ സൗകര്യങ്ങളുമുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തണം. എല്ലാവരും നിയമത്തിനനുസരിച്ച് പ്രവർത്തിക്കണം. കേരളത്തെ ഉത്തരവാദിത്ത നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറ്റാൻ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്‌റ്റഡീസ് വൈസ് ചാൻസലർ ഡോ.കെസി സണ്ണി അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. പുതിയ വ്യവസായ ബിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട് സമർപ്പിക്കണമെന്നും സമിതിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
പരാതികൾ പരിഹരിക്കാൻ വെബ്‌പോർട്ടൽ രൂപീകരിക്കാനും പദ്ധതിയുണ്ട്. കൂടാതെ ഏകീകൃത പരിശോധനാ സംവിധാനം ഓഗസ്‌റ്റിൽ നിലവിൽ വരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Also Read: വടക്കഞ്ചേരി വ്യാജകള്ള് നിർമാണം; സഹായം ചെയ്‌ത 13 എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ