തിരുവനന്തപുരം: ശ്രീ പത്‌മനാഭസ്വാമി ക്ഷേത്രത്തിലെ സാമ്പത്തിക പ്രതിസന്ധി ഭരണസമിതി സുപ്രീം കോടതിയെ അറിയിച്ചു. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെയും ശ്രീ പത്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റിന്റെയും സഹായം ആവശ്യമാണെന്നും ഭരണസമിതി പറഞ്ഞു.
പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ട്രസ്‌റ്റിന്റെ ആവശ്യത്തിലാണ് ഭരണസമിതി രേഖാമൂലം കോടതിയെ വിശദാംശങ്ങൾ അറിയിച്ചത്.
നേരത്തെ ഓഡിറ്റിംഗിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ട്രസ്‌റ്റ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യവുമായി ബന്ധപ്പെട്ട വാദമുഖങ്ങളും കോടതിയിൽ നടന്നിരുന്നു. തുടർന്ന് ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു.
ഭരണസമിതി അധ്യക്ഷനായ ജില്ലാ ജഡ്‌ജി പി കൃഷ്‌ണകുമാറാണ് ഇപ്പോൾ കോടതിയിൽ റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്.
പ്രതിമാസം ഒന്നേകാൽ കോടി രൂപയാണ് ക്ഷേത്ര ആവശ്യങ്ങൾ, ജീവനക്കാരുടെ ശമ്പളം എന്നിവക്കായി ചിലവ് വരുന്നത്. എന്നാൽ, പ്രതിമാസ വരുമാനം 60 ലക്ഷത്തിനടുത്ത് മാത്രമാണുള്ളത്. സംസ്‌ഥാന സർക്കാരിന്റെ പിന്തുണ ഇല്ലെങ്കിൽ ഇനി മുന്നോട്ടുപോവുക ദുഷ്‌കരമായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ പ്രതിവർഷം 6 ലക്ഷം രൂപയാണ് ക്ഷേത്രത്തിന് നൽകുന്നതെന്നും കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ സർക്കാരിന്റെയും ട്രസ്‌റ്റിന്റെയും സഹകരണം അനിവാര്യമാണെന്നും റിപ്പോർട് വ്യക്‌തമാക്കുന്നു.
Most Read: തെലങ്കാനയിലെ നിക്ഷേപം 2,400 കോടി രൂപയായി ഉയർത്തി കിറ്റെക്‌സ്