കൊച്ചി: തെലങ്കാനയിലെ നിക്ഷേപം 2,400 കോടി രൂപയായി ഉയർത്തി കിറ്റെക്‌സ്. ഹൈദരാബാദിൽ സംഘടിപ്പിച്ച ചടങ്ങിൽ രണ്ട് വൻകിട പദ്ധതികൾക്കായുള്ള നിക്ഷേപ ധാരണാപത്രം കിറ്റെക്‌സ് തെലങ്കാന സർക്കാരിന് കൈമാറി. രണ്ട് പദ്ധതികളിലുമായി 40,000 പേർക്ക് തൊഴിൽ നൽകുമെന്നാണ് കിറ്റെക്‌സ് വാഗ്‌ദാനം ചെയ്യുന്നത്.
വാറങ്കലിലെ കകാതിയ മെഗാ ടെക്‌സ്‌റ്റൈൽസ് പാർക്കിലെയും സീതാറാംപൂർ ഇൻഡസ്ട്രിയൽ പാർക്കിലെയും രണ്ട് വൻകിട പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനമാണ് ഹൈദരാബാദിൽ സംഘടിപ്പിച്ച ചടങ്ങിൽ നടത്തിയത്. തെലങ്കാന വ്യവസായ മന്ത്രിയടക്കം മൂന്ന് മന്ത്രിമാരും ഹൈദരാബാദ് മേയറും ചടങ്ങിൽ പങ്കെടുത്തു.
ഇതോടെ കിറ്റക്‌സിന്റെ പുതിയ നിക്ഷേപപദ്ധതികൾ കേരളത്തിലല്ല തെലങ്കാനയിലെന്ന് ഉറപ്പായി. ആയിരം കോടിക്ക് പകരം 2,400 കോടിയുടെ നിക്ഷേപ പദ്ധതികളാണ് തെലങ്കാനയിൽ കമ്പനി നടപ്പാക്കുന്നത്. തെലങ്കാനയിലേത് ശക്‌തമായ വ്യവസായ സൗഹൃദ അന്തരീക്ഷമാണെന്നാണ് കിറ്റെക്‌സ് പറയുന്നത്. സർക്കാരിന്റെ നിക്ഷേപകരോടുള്ള സമീപനവും നല്ലതാണ്. ഇത് രണ്ടും കണക്കിലെടുത്താണ് പുതിയ സംരംഭങ്ങളെന്നും കിറ്റെക്‌സ് പറയുന്നു.
രണ്ട് പദ്ധതികളിലൂടെയായി 22,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമ്പോൾ 18,000 പേർക്ക് പരോക്ഷമായും തൊഴിൽ കിട്ടുമെന്ന് കമ്പനി പറഞ്ഞു.
Most Read: ജനുവരിയോടെ സമ്പൂർണ വാക്‌സിനേഷൻ ലക്ഷ്യംവെച്ച് കേരളം