തിരുവനന്തപുരം: സംസ്‌ഥാനത്ത് ആദ്യ ഡോസ് കോവിഡ് വാക്‌സിൻ വിതരണം 100 ശതമാനമാകാൻ 25 ദിവസവും രണ്ട് ഡോസിന്റെയും വിതരണം പൂർത്തിയാകാൻ പരമാവധി 135 ദിവസവും ഇനി മതിയാകുമെന്ന് വിദഗ്‌ധരുടെ കണക്കുകൂട്ടൽ. സ്വകാര്യ മേഖലയിലെ വാക്‌സിനേഷന്റെ കൂടി വേഗം വർധിച്ചാൽ കണക്കുകൂട്ടിയതിലും വേഗത്തിൽ ലക്ഷ്യത്തിലെത്താൻ ആകുമെന്നാണ് പ്രതീക്ഷ.
കണക്കുകൂട്ടലുകൾക്ക് ഒപ്പം കുതിച്ചാൽ സംസ്‌ഥാനത്ത് ജനുവരിയോടെ സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയാക്കാനാകും. വാക്‌സിനെടുക്കേണ്ട ആളുകളുടെ എണ്ണത്തിൽ കേന്ദ്രം പുതുക്കിയ കണക്കനുസരിച്ച്, ഇതിനോടകം സംസ്‌ഥാനം ആദ്യ ഡോസ് നല്‍കിയവരുടെ എണ്ണം 89 ശതമാനത്തിനടുത്ത് എത്തിക്കഴിഞ്ഞു. രണ്ടാം ഡോസ് നല്‍കിയത് 36.67 ശതമാനത്തിനാണ്.
29 ലക്ഷത്തോളം പേർക്കാണ് ഇനി ആദ്യ ഡോസ് നൽകാനുള്ളത്. ഇവർക്ക് 84 ദിവസം പൂർത്തിയാകാൻ എടുക്കുന്ന ദിവസം കൂടി കണക്കാക്കിയാണ് നാല് മാസമെന്ന കണക്ക്. വാക്‌സിൻ ഉൽപ്പാദനം വർധിച്ചതും പ്രതീക്ഷ പകരുന്ന ഘടകമാണ്.
അതേസമയം, സർക്കാർ മേഖലയിൽ വാക്‌സിൻ ലഭ്യത കൂടിയതോടെ സ്വകാര്യ മേഖലയിൽ പണം നൽകി വാക്‌സിനെടുക്കുന്നത് കുറഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കാൻ സ്വകാര്യ മേഖലയിലും വാക്‌സിൻ സൗജന്യമാക്കാനുള്ള ഇടപെടൽ വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതുവഴി വാക്‌സിനേഷൻ വേഗം ഇനിയും വർധിപ്പിക്കാൻ കഴിയുമെന്നാണ് സ്വകാര്യ ആശുപത്രികൾ മുന്നോട്ടുവെക്കുന്ന നിർദ്ദേശം.
Read Also: നീലഗിരിയിൽ അപൂർവ സസ്‌തനി വിഭാഗത്തെ കണ്ടെത്തി