ഇസ്ലാമാബാദ്: ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ വിലാസവും പാസ്‌പോര്‍ട്ട് വിവരങ്ങളും പുറത്തുവിട്ടു നിമിഷങ്ങൾക്കുള്ളിൽ തന്നെ വിഷയത്തിൽ മലക്കം മറിഞ്ഞ് പാകിസ്ഥാൻ. ദാവൂദ് ഇബ്രാഹിം പാക് മണ്ണിലില്ലെന്നാണ് പാകിസ്ഥാൻ ഇപ്പോൾ പറയുന്നത്. ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന് തങ്ങൾ സമ്മതിച്ചിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. യുഎൻ ഉപരോധ പട്ടിക പുനഃപ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തത്. ഇത് എല്ലാ വർഷവും ചെയ്യുന്ന കാര്യമാണ്. അതിൽ പറയുന്ന എല്ലാവരും പാകിസ്ഥാനിൽ ഉണ്ടെന്ന് അതിനർത്ഥമില്ല. ദാവൂദ് പാക് മണ്ണിൽ ഉണ്ടെന്ന പ്രചാരണം തെറ്റാണെന്നും പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ദാവൂദ് ഇബ്രാഹിം അടക്കമുള്ളവർക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി പാകിസ്ഥാൻ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ദാവൂദിന്റെ കറാച്ചിയിലെ വിലാസവും പാസ്‌പോര്‍ട്ട് വിവരങ്ങളും മറ്റും വിജ്ഞാപനത്തിൽ പരാമർശിക്കുകയും ചെയ്തിരുന്നു. തീവ്രവാദ ഗ്രൂപ്പുകൾക്കും അവരുടെ നേതാക്കളായ ഹാഫിസ് സയീദ്, മസൂദ് അസ്ർ, ദാവൂദ് ഇബ്രാഹിം എന്നിവർക്കും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയാണ് പാകിസ്ഥാന്റെ വിജ്ഞാപനം. നിരോധിക്കപ്പെട്ട 88 ഭീകരസംഘങ്ങളുടെ സ്വത്ത് കണ്ടുകെട്ടും. ബാങ്ക് ഇടപാടുകൾ മരവിപ്പിക്കുമെന്നും പാക് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 18നാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരസംഘടനകളായ ലഷ്കറെ ത്വയിബ, ജമാ അത്തുദ്ദ അവ എന്നിവയുടെ സ്ഥാപകനുമായ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസർ, അധോലോകനേതാവ് ദാവൂദ് ഇബ്രാഹിം എന്നിവർക്കെതിരെ നടപടിയെടുക്കുന്നതിനുള്ള വിജ്ഞാപനം പാക് സർക്കാർ പുറത്തിറക്കിയത്.