കാബൂൾ: കാബൂളില്‍ പാകിസ്‌ഥാനെതിരെ മുദ്രാവാക്യവുമായി നൂറുകണക്കിനാളുകള്‍ തെരുവില്‍. അഫ്‌ഗാനിസ്‌ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്‌ഥാന്‍ ഇടപെടുന്നു എന്നാരോപിച്ചാണ് അഫ്‌ഗാനില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ താലിബാന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
‘പാകിസ്‌ഥാന്‍ തുലയട്ടെ, പാകിസ്‌ഥാന്‍ പാവ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വേണ്ട, പാകിസ്‌ഥാന്‍ അഫ്‌ഗാൻ വിടുക’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. പാക് ചാര സംഘടനയായ ഐഎസ്ഐക്കെതിരെയും മുദ്രാവാക്യമുയര്‍ന്നു.
കാബൂളിലെ പാക് എംബസിക്ക് മുന്നിലായിരുന്നു പ്രകടനം. സ്‌ത്രീകളടക്കമുള്ളവരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. പ്രതിഷേധം റിപ്പോര്‍ട് ചെയ്യാനെത്തിയ ചില മാദ്ധ്യമ പ്രവര്‍ത്തകരെയും താലിബാന്‍ കസ്‌റ്റഡിയിൽ എടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ടോളോ ന്യൂസിന്റെ റിപ്പോര്‍ട്ടറെ താലിബാന്‍ അറസ്‌റ്റ് ചെയ്‌തതായി ചാനല്‍ പറഞ്ഞു.
താലിബാന്‍ അഫ്‌ഗാനിസ്‌ഥാൻ പിടിച്ചെടുത്ത് രണ്ടാഴ്‌ച പിന്നിട്ടെങ്കിലും ഇതുവരെ സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല. കീഴടങ്ങാതെ പോരാടിയ പഞ്ച്ശീര്‍ പാകിസ്‌ഥാന്റെ സഹായത്തോടെയാണ് താലിബാന്‍ പിടിച്ചെടുത്തതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുഎന്നിന്റെ ഭീകവാദ പട്ടികയിലുള്ള മുല്ല മുഹമ്മദ് ഹസന്‍ അഖുന്‍ദായിരിക്കും പുതിയ പ്രധാനമന്ത്രിയെന്നും സൂചനയുണ്ട്.
Read Also: പോലീസ് ഓഫിസർ റാബിയ സെയ്‌ഫിയുടെ കൊലപാതകം; നിഗൂഢതകൾ ഒഴിയുന്നില്ല