ന്യൂഡെൽഹി: പാകിസ്‌ഥാൻ ഇപ്പോഴും ഭീകരരുടെ സ്വർഗമെന്ന് ഇന്ത്യ. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) നിർണായക യോഗത്തിലാണ് ഇന്ത്യ പാകിസ്‌ഥാനെതിരെ പരാമർശം നടത്തിയത്. സഹായം നൽകുന്നവരും സഹാനുഭൂതി കാട്ടുന്നവരും നാളെ പാക് ഭീകരതക്ക് ഇരയാകേണ്ടി വരും. അതിനാൽ ഗ്രേ ലിസ്‌റ്റിൽ നിന്ന് നീക്കണം എന്ന പാകിസ്‌ഥാന്റെ അഭ്യർഥനക്ക് മുഖവില നൽകേണ്ടതില്ലെന്നും ഇന്ത്യ വ്യക്‌തമാക്കി. ഐക്യരാഷ്‌ട്ര സഭ അന്താരാഷ്‌ട്ര ഭീകരരായി പ്രഖ്യാപിച്ച മസൂദ് അസർ, ദാവൂദ് ഇബ്രാഹീം എന്നവർ ഉൾപ്പടെയുള്ള തീവ്രവാദികൾ പാകിസ്‌ഥാന്റെ സംരക്ഷണത്തിലാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഭീകരവിരുദ്ധ രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്‌ഥാന്റെ സ്‌ഥാനം എവിടെ ആയിരിക്കണമെന്ന് നിശ്‌ചയിക്കുന്ന എഫ്.എ.ടി.എഫിന്റെ നിർണായക യോഗത്തിലാണ് ഇന്ത്യ ശക്‌തമായ നിലപാട് അറിയിച്ചത്. 2018 ജൂണിലാണ് പാകിസ്‌ഥാനെ ഗ്രേ ലിസ്‌റ്റിൽ പെടുത്തി എഫ്എടിഎഫ് ആദ്യം മുന്നറിയിപ്പ് നൽകിയത്. പിന്നീട് പുൽവാമ ഭീകരാക്രമണം നടന്നതിന് ശേഷം ഗ്രേ ലിസ്‌റ്റിൽ ഗ്രേ ലിസ്‌റ്റിൽ നിന്ന് മാറ്റേണ്ടതില്ലെന്ന് എഫ്എടിഎഫ് തീരുമാനിക്കുകയായിരുന്നു. ലഷ്‌കർ ഇ ത്വയ്യിബ, ജയ്ഷ് ഇ മുഹമ്മദ് എന്നീ ഭീകരസംഘടനകൾക്ക് ഇപ്പോഴും സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെന്ന് തെളിഞ്ഞതിനാലാണ് പാകിസ്‌ഥാൻ ഗ്രേ ലിസ്‌റ്റിൽ തന്നെ തുടർന്നത്. ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്നും ബ്ളാക് ലിസ്‌റ്റിൽ ഉൾപ്പെടുത്തുമെന്നും എഫ്എടിഎഫ് പാകിസ്‌ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഒരിക്കൽ ബ്ളാക് ലിസ്‌റ്റിൽ പെട്ടാൽ പിന്നെ രാജ്യാന്തര സാമ്പത്തിക സഹായമോ വായ്‌പകളോ വാങ്ങുന്നതിന് പാകിസ്‌ഥാന് നിരോധനം നേരിടേണ്ടി വരും. സാമ്പത്തിക ഏജൻസികളായ ലോകബാങ്കിൽ നിന്നോ ഐഎംഎഫിൽ നിന്നോ പോലും വായ്‌പ കിട്ടില്ല. ബ്ളാക് ലിസ്‌റ്റിൽ ഉൾപ്പെടുത്താതിരിക്കാനും ഗ്രേ ലിസ്‌റ്റിൽ നിന്ന് സ്‌ഥാനം മാറ്റാനും പാകിസ്‌ഥാൻ ചൈന അടക്കമുള്ള മൂന്ന് രാജ്യങ്ങളുടെ പിന്തുണ തേടിയിരുന്നു. ഭീകര രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ എഫ്എടിഎഫ് നൽകിയ 40 നിർദ്ദേശങ്ങളിൽ ആകെ 2 എണ്ണം മാത്രമാണ് പാകിസ്‌ഥാൻ പാലിച്ചതെന്ന് ഏഷ്യാ പസഫിക് ഗ്രൂപ്പ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു.
ചട്ടങ്ങൾ പ്രകാരം എഫ്എടിഎഫിലെ അംഗരാജ്യങ്ങളായ മൂന്ന് പേർ എതിർപ്പ് പ്രകടിപ്പിച്ചാൽ ഒരു രാജ്യത്തെ ബ്ളാക് ലിസ്‌റ്റ് ചെയ്യാൻ സാധിക്കില്ല. ഇത് മുതലെടുത്ത് കൊണ്ടാണ് പാകിസ്‌ഥാൻ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടുന്നത്. പാകിസ്‌ഥാൻ സമർപ്പിച്ച മൂന്ന് മാസത്തെ റിപ്പോർട്ട് എഫ്എടിഎഫ് അംഗങ്ങൾക്കിടയിൽ പരിഹാസ്യമാണെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. ആകെയുള്ള 40 നിർദ്ദേശങ്ങളിൽ രണ്ടെണ്ണം പൂർണമായി നടപ്പാക്കിയതിന് പുറമേ 25 നിർദ്ദേശങ്ങൾ ഭാഗികമായും നടപ്പാക്കിയെന്നും ബാക്കിയുള്ള 9 നിർദ്ദേശങ്ങൾ നടപ്പാക്കാൻ തുടങ്ങിയെന്നുമാണ് റിപ്പോർട്ടിൽ പാകിസ്‌ഥാൻ വിശദീകരിച്ചത്.
National News: കശ്‍മീരിന്റെ പ്രത്യേക പദവി; നിലപാടില്‍ മാറ്റമില്ലെന്ന് പിഡിപി