പാലക്കാട്: ജില്ലയിൽ അധികാരവും പണവും ഉപയോഗിച്ചാണ് ബിജെപി ഭരണം പിടിച്ചതെന്ന് പാലക്കാട് ഡിസിസി പ്രസിഡണ്ട് വികെ ശ്രീകണ്‌ഠൻ ആരോപിച്ചു. ഇത് ജനാധിപത്യത്തിന് ആപത്താണ്. മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചാണ് പാലക്കാട് ബിജെപി വിജയം നേടിയത്. മതനിരപേക്ഷ കക്ഷികൾ ഒന്നിക്കണം എന്ന് പാലക്കാട് നഗരസഭ തെളിയിച്ചു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോൺഗ്രസിന് വോട്ട് കൂടിയിട്ടുണ്ട്. ചിറ്റൂർ നഗരസഭയിൽ സംഭവിച്ചത് എന്താണെന്ന് പരിശോധിക്കും. പട്ടാമ്പിയിൽ വിമതരെ കൂട്ടിയുള്ള ഭരണത്തിന് യുഡിഎഫ് തയ്യാറല്ല. കച്ചവട കൂട്ടുകെട്ടിന് കോൺഗ്രസ് ഇല്ല. പട്ടാമ്പിയിലെ ജനവിധി കോൺഗ്രസിനെതിരായി. ജനവിധി മാനിക്കുന്നുവെന്നും ശ്രീകണ്‌ഠൻ പ്രതികരിച്ചു.
പാലക്കാട് നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തി. യുഡിഎഫ് രണ്ടാം സ്‌ഥാനത്തെത്തിയപ്പോൾ മൂന്നാം സ്‌ഥാനത്തുള്ള ഇടതുമുന്നണിക്ക് രണ്ടക്കം തികക്കാൻ കഴിഞ്ഞില്ല. ബിജെപി 29 സീറ്റിലാണ് വിജയിച്ചത്. യുഡിഎഫ് 14 സീറ്റിലും ഇടതുമുന്നണി ആറ് സീറ്റിലും വിജയിച്ചു. യുഡിഎഫിന്റെ രണ്ട് വിമതരും വെൽഫെയർ പാർട്ടിയുടെ ഒരു സ്‌ഥാനാർഥിയും ഇവിടെ വിജയം നേടിയിട്ടുണ്ട്.
Related News: പാലക്കാട് നഗരസഭയിൽ എൽഡിഎഫ് മൂന്നാമത്; ബിജെപി ഭരണം നിലനിർത്തി