പാലക്കാട്: ജില്ലയിലെ ചന്ദ്രനഗറിലുള്ള സഹകരണ ബാങ്കിൽ മോഷണം. മരുതറോഡ് കോ-ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് ബാങ്കിലാണ് കവർച്ച നടന്നത്. ഏഴ് കിലോയിൽ കൂടുതൽ സ്വർണയും പണവുമാണ് കവർച്ച നടത്തിയത്. ഇന്ന് രാവിലെ ജീവനക്കാർ ബാങ്ക് തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
ബാങ്കിൻറെ ലോക്കറിന്റെ പൂട്ടു തകർത്താണ് മോഷണം നടത്തിയത്. ആളുകൾ പണയം വെച്ച ഏഴര കിലോ സ്വർണവും 18,000 രൂപയുമാണ് മോഷണം പോയത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് സ്ട്രോങ് റൂം തകർത്തത്. ബാങ്കിലെ സിസിടിവിയും കട്ട് ചെയ്‌തിരുന്നു. സിസിടിവിയുടെ മെമ്മറി കാർഡും മോഷണം പോയതായാണ് സൂചന.
ബാങ്കിൽ വെള്ളിയാഴ്‌ച ബോർഡ് യോഗം ചേർന്നിരുന്നു. ശനിയും, ഞായറും ബാങ്ക് അവധിയായതിനാൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് ഇന്ന് ബാങ്ക് തുറക്കാനായി ജീവനക്കാർ എത്തിയതോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. ഏത് ദിവസമാണ് മോഷണം നടന്നതെന്ന് വ്യക്‌തമല്ല.
വിരലടയാള വിദഗ്‌ധ സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി. ബാങ്കിലെ മറ്റു രേഖകളൊന്നും നഷ്‌ടപെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Read Also: രാജ്യദ്രോഹകേസ്; ഐഷ സുൽത്താനയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും