പാലക്കാട്: ജില്ലയിലെ ചന്ദ്രനഗറിലുള്ള സഹകരണ ബാങ്കിലെ കവർച്ച അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്‌പി ശശി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. മരുതറോഡ് കോ-ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് ബാങ്കിലാണ് കവർച്ച നടന്നത്. ഏഴ് കിലോയിൽ കൂടുതൽ സ്വർണവും പണവുമാണ് മോഷണം പോയത്. ഇന്ന് രാവിലെ ജീവനക്കാർ ബാങ്ക് തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
ബാങ്കിന്റെ ലോക്കറിന്റെ പൂട്ടു തകർത്താണ് മോഷണം നടത്തിയത്. ആളുകൾ പണയം വെച്ച ഏഴര കിലോ സ്വർണവും 18,000 രൂപയുമാണ് മോഷണം പോയത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് സ്ട്രോങ് റൂം തകർത്തത്. ബാങ്കിലെ സിസിടിവിയും കട്ട് ചെയ്‌തിരുന്നു. സിസിടിവിയുടെ മെമ്മറി കാർഡും മോഷണം പോയതായാണ് സൂചന.
ബാങ്കിൽ വെള്ളിയാഴ്‌ച ബോർഡ് യോഗം ചേർന്നിരുന്നു. ശനിയും, ഞായറും ബാങ്ക് അവധിയായതിനാൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് ഇന്ന് ബാങ്ക് തുറക്കാനായി ജീവനക്കാർ എത്തിയതോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. ഏത് ദിവസമാണ് മോഷണം നടന്നതെന്ന് വ്യക്‌തമല്ല. വിരലടയാള വിദഗ്‌ധ സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി. ബാങ്കിലെ മറ്റു രേഖകളൊന്നും നഷ്‌ടപെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
Most Read: വാക്‌സിനേഷന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഉത്തരവ് കേന്ദ്ര നിർദ്ദേശത്തിന്റെ ലംഘനം