കണ്ണൂർ: ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കളക്‌ടറുടെ ഉത്തരവ് കേന്ദ്ര മാർഗ നിർദ്ദേശത്തിന്റെ ലംഘനം. വാക്‌സിൻ സ്വീകരിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട എന്നാണ് കേന്ദ്രത്തിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നത്. ഇതിന് വിരുദ്ധമാണ് കളക്‌ടറുടെ ഉത്തരവ്.
അതേസമയം, കണ്ണൂർ ജില്ലാ കളക്‌ടർ ടിവി സുഭാഷിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വാക്‌സിനേഷൻ ഡ്രൈവിനെ ഈ നീക്കം പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ അടക്കം വിമർശനം. സൗകര്യങ്ങൾ ഒരുക്കാതെയുള്ള അശാസ്‌ത്രീയ നീക്കം വിപരീത ഫലം ചെയ്യുമെന്ന് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സൗജന്യമായി കിട്ടേണ്ട വാക്‌സിൻ വേണമെങ്കിൽ പരിശോധനക്കായി പണം ചിലവാക്കേണ്ട അവസ്‌ഥയാണ് കളക്‌ടറുടെ പുതിയ ഉത്തരവോടെ ഉണ്ടായിരിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി. അതേസമയം, ടിപിആർ കുറച്ചു കാണിക്കാനുള്ള തന്ത്രമാണ് ഉത്തരവിന് പിന്നിലെന്നാണ് കോർപറേഷൻ മേയർ ടിഒ മോഹനൻ ആരോപിച്ചത്.
ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 12 ശതമാനത്തിന് മുകളിൽ എത്തിയതോടെയാണ് കളക്‌ടർ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ജൂലൈ 28 മുതൽ വാക്‌സിനെടുക്കുന്നതിന് 72 മണിക്കൂറിനകമുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നാണ് കളക്‌ടർ ഉത്തരവിട്ടിരിക്കുന്നത്. വാക്‌സിൻ എടുക്കേണ്ടവർ തദ്ദേശ സ്‌ഥാപനങ്ങളുമായി ബന്ധപ്പെട്ട് വാക്‌സിൻ ഉറപ്പ് വരുത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്‌ടർ ടിവി സുഭാഷ് അറിയിച്ചിരുന്നു.Most Read: ജില്ലയിലെ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചിന് രാജ്യാന്തര ബന്ധം; പോലീസ്