കോഴിക്കോട്: ജില്ലയിലെ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചിന് രാജ്യാന്തര ബന്ധമുണ്ടെന്ന് പോലീസ്. കുഴല്‍ ഫോണുകള്‍ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായാണ് സംശയം. സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഉപകരണങ്ങൾ എത്തുന്നത് രാജ്യത്തിന് പുറത്ത് നിന്നാണ്. കോഴിക്കോട്ടെ ടെലിഫോണ്‍ എക്‌സ്ചേഞ്ച് രാജ്യത്തെ സമാന്തര എക്‌സ്ചേഞ്ച് ശൃംഖലയുടെ കണ്ണിയാണെന്നും അന്വേഷണത്തില്‍ വ്യക്‌തമായി.
ഇന്നലെ കോഴിക്കോട്ട് എത്തിച്ച ബെംഗളൂരു സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് കേസിലെ പ്രതി ഇബ്രാഹിമിനെ വിശദമായ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്ചേഞ്ചിനും കോഴിക്കോട്ടെ കേസുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കർണാടകയിലെ ഒൻപത് സ്‌ഥലങ്ങളിൽ ടെലിഫോൺ എക്‌സ്ചേഞ്ച് പ്രവർത്തിപ്പിച്ചതാണ് ഇബ്രാഹിമിന് എതിരെയുള്ള കേസ്. പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയായിരുന്ന ഇബ്രാഹിമിന് കോഴിക്കോട്ടെ കേസിലും പങ്കുണ്ടെന്ന് ജില്ലയിലെ കേസിൽ അറസ്‌റ്റിലായ ജുറൈസ് മൊഴി നൽകിയിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യാനായി ഇബ്രാഹിമിനെ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് സംഘം പ്രൊഡക്ഷൻ വാറണ്ട് നൽകിയത്. സൈനിക രഹസ്യം ചോർത്തിയതിന് ഇയാൾക്കെതിരേ മിലിറ്ററി ഇന്റലിജൻസിന്റെ മറ്റൊരു കേസുമുണ്ട്.
കോഴിക്കോട് മജിസ്ട്രേട്ട് കോടതി(3)യിൽ ഹാജരാക്കിയ ഇയാളെ ഓഗസ്‌റ്റ് 5 വരെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്. ഇബ്രാഹിമാണ് കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചിന് ആവശ്യമായ ഇലക്‌ട്രോണിക് ഉപകരണങ്ങൾ വിദേശത്തുനിന്ന് എത്തിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ.
വിദേശകോളുകൾ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്‌ഷനിലൂടെ സ്വീകരിച്ച് രാജ്യത്തിനകത്തു നിന്നുള്ള മൊബൈൽ കോളാക്കി മാറ്റുന്ന 20 ഉപകരണങ്ങളാണ് കോഴിക്കോട് നഗരത്തിലെ 7 കേന്ദ്രങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. ഇതിൽ 12 എണ്ണവും ഇബ്രാഹിം കൈമാറിയതാണെന്ന് പോലീസ് കണ്ടെത്തി.
കോഴിക്കോട് ചിന്താവളപ്പ് റോഡിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതികളായ ഷബീറും പ്രസാദും ഒളിവിലാണ്. കേസിലെ മറ്റൊരു പ്രതി കൊളത്തറ സ്വദേശി ജുറൈസിനെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. 730 സിമ്മുകളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.
അതേസമയം, കേസിന്റെ രാജ്യാന്തര ബന്ധം പുറത്തായതോടെ എന്‍ഐഎ അന്വേഷണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. ടെലിഫോണ്‍ എക്‌സ്ചേഞ്ച് കേസിലെ പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും ബിജെപി ആരോപിച്ചു.
Most Read: കുതിരാൻ തുരങ്കം; ഓഗസ്‌റ്റ് ഒന്ന് മുതൽ ഒരു ടണൽ തുറക്കാൻ തീരുമാനം