പാലക്കാട്: പാലക്കാട് ഡിവിഷനിൽ നിന്നും മംഗലാപുരം സ്‌റ്റേഷൻ ഉൾപ്പടെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്‌റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
കേരളത്തിന്റെ റെയിൽവേ അടിസ്‌ഥാന സൗകര്യ വികസനത്തെയും ഭാവി വികസന സാധ്യതകളെയും ബാധിക്കാവുന്ന ഇത്രയും പ്രധാനപ്പെട്ട തീരുമാനം സംബന്ധിച്ച് കേരള സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് റെയിൽവേ ബോർഡ് തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
ഈമാസം 20നാണ് മംഗളൂരു മേഖലയെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള ഉത്തരവിറങ്ങിയത്. ഇതോടെ, മംഗലാപുരം സ്‌റ്റേഷനടക്കം മൈസൂരു ഡിവിഷനിലേക്ക് പോകും. ഒക്‌ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും. പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ച് ഉള്ളാൾ മുതൽ മംഗളൂരു റെയിൽവേ സ്‌റ്റേഷൻ അടക്കമുള്ളവയാണ് മൈസൂരു ഡിവിഷന്റെ ഭാഗമാകുന്നത്.
ഇത് പാലക്കാട് ഡിവിഷന്റെ വരുമാനം ചോർത്തും. വാർഷിക വരുമാനത്തിൽ 1100 കോടിയോളം രൂപയുടെ കുറവുണ്ടാകും. പാലക്കാടിന്റെ 90 ശതമാനം വരുമാനവും ചരക്ക് നീക്കത്തിൽ നിന്നാണ്. മൈസൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ സ്‌റ്റേഷനുകൾ പോകുന്നത് ടിക്കറ്റ് വരുമാനത്തെയും ബാധിക്കും.
കൂടാതെ, മംഗളൂരുവിൽ നിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ ഓടുന്നതുമായ ട്രെയിനുകളുടെ നിയന്ത്രണം പൂർണമായും മൈസൂരു ഡിവിഷനിലേക്ക് മാറ്റപ്പെടും. കണ്ണൂരും കോഴിക്കോടും അവസാനിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്ക് നീട്ടണമെങ്കിൽ ഇനി മൈസൂരു ഡിവിഷന്റെ അനുമതി കൂടി വേണം.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം







































