പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തി. കേസിൽ റിമാൻഡിലായ, കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് തേങ്കുറിശ്ശി ഇലമന്ദം കുമ്മാണി പ്രഭുകുമാർ (43), അമ്മാവൻ സുരേഷ് (45) എന്നിവരുമായാണ് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത്.
ബുധനാഴ്‌ചയാണ് ഇരുവരെയും കോടതി രണ്ടു ദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്‌റ്റഡിയിൽ വിട്ടത്. വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്. വ്യാഴാഴ്‌ച പ്രതികളെ കൊഴിഞ്ഞാമ്പാറ മേലേ പോക്കാൻതോട്, പ്രഭുകുമാറിന്റെ ഉടമസ്‌ഥതയിലുള്ള കൊടുവായൂരിലെ തയ്യൽ മെഷീൻ സ്‌ഥാപനം, കൊലപാതകം നടന്ന മാനാംകുളമ്പ് സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൊടുവായൂരിലെ തയ്യൽ മെഷീൻ സ്‌ഥാപനത്തിൽ വച്ചാണ് അനീഷിനെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചന നടത്തിയതെന്ന് പ്രതികൾ പറഞ്ഞു.
അന്വേഷണ ചുമതലയുള്ള ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സുന്ദരൻ, എസ്‌ഐ അച്യുതാനന്ദൻ എന്നിവരടങ്ങുന്ന സംഘമാണ് തെളിവെടുപ്പിനായി പ്രതികളുമായി എത്തിയത്.
2020 ഡിസംബർ 25നാണ് തേങ്കുറിശ്ശി ഇലമന്ദം കൊല്ലത്തറയിൽ അറുമുഖന്റെ മകൻ അനീഷ്( 27) കൊല്ലപ്പെട്ടത്. പ്രഭുകുമാറിന്റെ മകൾ ഹരിതയെ വിവാഹം ചെയ്‌തതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. 2020 സെപ്‌തംബര്‍ 27നാണ് അനീഷും ഹരിതയും വിവാഹിതരായത്. ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഹരിതയുടെ വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് ഇരുവരും വിവാഹം രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു. ജാതീയവും സാമ്പത്തികവുമായ വലിയ അന്തരമാണ് പ്രതികളെ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്.
Malabar News: വർക്ക് ഷോപ്പിൽ തീപിടുത്തം; ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാല് പേർക്ക് പൊള്ളലേറ്റു