പാലക്കാട്: ജില്ലയിൽ കോൺഗ്രസിന്റെ അന്ത്യകൂദാശക്ക് സമയമായെന്ന് പാർട്ടിയുമായി അകന്ന് നിൽക്കുന്ന നേതാവ് എവി ഗോപിനാഥ്. പല സീറ്റുകളും കച്ചവടം നടത്തിയെന്ന് പ്രവർത്തകർക്കിടയിൽ സംസാരമുണ്ട്. എന്നാൽ പാലക്കാട് ജില്ലയിൽ ജനം യുഡിഎഫിന് വോട്ട് ചെയ്‌ത് വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അങ്ങനെയേ തനിക്ക് പറയാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ സീറ്റ് വിഭജിച്ച് നൽകുന്നത് ഇത് ആദ്യമായാണ്. കോൺഗ്രസ് പ്രവർത്തകരെ മാനസികമായി വേദനിപ്പിക്കുന്ന നടപടിയാണിത്. തിങ്കളാഴ്‌ച മൂന്ന് മണിക്ക് തന്റെ നിലപാട് പ്രഖ്യാപിക്കും. ആരെയും കാത്ത് നിൽക്കാതെ മുന്നോട്ട് പോകും.
പാലക്കാട് ജില്ലയിൽ ഒരു പാർട്ടി ആവശ്യപ്പെടാതെ തന്നെ സീറ്റ് നൽകി. ലീഗ് ആവശ്യപ്പെടാത്ത കോങ്ങാട് സീറ്റ് അവർക്കും നൽകി. പട്ടാമ്പി ചോദിച്ചിട്ടും കൊടുത്തില്ല. നെൻമാറ കോൺഗ്രസിന്റെ സീറ്റ് സിഎംപിക്ക് കൊടുത്തു.
പ്രവർത്തകർക്ക് വലിയ ആശങ്കയുണ്ട്. സീറ്റ് കച്ചവടം നടന്നെന്ന് ആരോപണങ്ങൾ നിലനിൽക്കുന്നു. സംസ്ഥാന നേതൃത്വത്വം ഇടപെട്ട് പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സീറ്റ് കച്ചവടത്തെ കുറിച്ച് ഹൈക്കമാന്റ് തന്നെ അന്വേഷിക്കണം.
കെപിസിസി അല്ല വേണ്ടത്. ചങ്ങലക്ക് ഭ്രാന്ത് പിടിച്ച അവസ്‌ഥയാണ് ഇപ്പോൾ. താൻ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും എന്ന വിശ്വാസം ഇപ്പോഴും ഉണ്ടെന്നും, ഉമ്മൻ ചാണ്ടിയിലാണ് പ്രതീക്ഷയെന്നും എവി ഗോപിനാഥ് പറഞ്ഞു.
Read Also: ഹരിപ്പാട് രമേശും പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയും തന്നെ; ഇരുനേതാക്കളും തറപ്പിച്ചുപറയുന്നു