പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്ന് പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തും. മൃതദേഹങ്ങൾ കണ്ടെത്തിയ സ്‌ഥലത്തിന്റെ ഉടമയുടെയും സുഹൃത്തിന്റെയും അറസ്‌റ്റാണ് ഇന്ന് രേഖപ്പെടുത്തുക. രണ്ടുപേരെയും പോലീസ് കഴിഞ്ഞ ദിവസം കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇവരുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.
കാട്ടുപന്നിയെ പിടികൂടാൻ വെച്ച കെണിയിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റതെന്ന് പോലീസ് വ്യക്‌തമാക്കി. പോലീസിന്റെ ചോദ്യം ചെയ്യലിൽ കാട്ടുപന്നികളെ പിടിക്കാനായി വൈദ്യുതകെണി വെക്കാറുണ്ടെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. മോഹൻദാസ്, അശോകൻ എന്നിവരാണ് മരിച്ചത്. പിന്നാലെ പ്രതികൾ മൃതദേഹങ്ങൾ പോലീസ് ക്യാംപിനോട് ചേർന്ന വയലിൽ രണ്ടിടങ്ങളിലായി കൊണ്ടിടുകയായിരുന്നു. മരിച്ചവരിൽ ഒരാളുടെ ഫോൺ ക്യാമ്പിന്റെ അതിർത്തി മതിലിനോട് ചേർന്നാണ് കണ്ടെത്തിയത്.
ഇക്കാര്യത്തിലും പോലീസ് വ്യക്‌തത വരുത്തും. കഴിഞ്ഞ ദിവസം മുതൽ ഇവരെ കാണാതായിരുന്നു. പിന്നാലെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഇവരെ കണ്ടെത്തിയ സ്‌ഥലത്ത് ഷോക്കേൽക്കാനുള്ള സാധ്യതയില്ലാത്തത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്. രണ്ടുപേരുടെയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടെന്ന് ജില്ലാ പോലീസ് മേധാവി നേരത്തെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രാത്രി ഇവർ മീൻ പിടിക്കാൻ പോയതാണെന്നാണ് വിവരം.
Most Read: കാലാവസ്‌ഥ അനുകൂലമായാല്‍ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന്