പാലക്കാട്: കോവിഡ് വാക്‌സിനേഷനിൽ ജില്ലയിൽ തുടക്കം പാളിയെങ്കിലും ഇപ്പോൾ അതിവേഗത്തിലാണ് വാക്‌സിനേഷൻ നടക്കുന്നത്. വാക്‌സിൻ ലഭ്യത അനുസരിച്ച് ദിവസവും 25,000 മുതൽ 30,000 പേർക്കുവരെയാണ് കുത്തിവെപ്പ് എടുക്കുന്നത്. ആവശ്യത്തിന് വാക്‌സിൻ ലഭിച്ചാൽ ഈ മാസം തന്നെ പരമാവധി പേർക്ക് വാക്‌സിനേഷൻ നടത്താനാകുമെന്നാണ് അധികൃതർ പറയുന്നത്.
ജില്ലയിൽ ഇതുവരെ 16.57 ലക്ഷം പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതിൽ 4.22 ലക്ഷം പേർ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്. 12.35 ലക്ഷം പേർ ഒന്നാം ഡോസും സ്വീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇനി 7.29 ലക്ഷം പേർക്ക് ഒന്നാം ഡോസും 19.64 ലക്ഷം പേർക്ക് രണ്ടാം ഡോസുമാണ് ലഭിക്കാനുള്ളത്. 18 വയസിന് മുകളിലുള്ള 23.86 ലക്ഷം പേർക്കാണ് ഇനി വാക്‌സിൻ ലഭ്യമാക്കേണ്ടതുള്ളത്.
അതേസമയം, ജില്ലയിൽ തുടക്കത്തിൽ വാക്‌സിനേഷൻ മന്ദഗതിയിലാണ് നടന്നതെങ്കിലും നിലവിൽ മെല്ലെപ്പോക്ക് പരിഹരിച്ചിട്ടുണ്ട്. വാക്‌സിനേഷന് തുടക്കത്തിലുള്ള പോരായ്‌മകളും, വാക്‌സിന്റെ ലഭ്യതയുമാണ് ജില്ലയിലെ വാക്‌സിനേഷനെ മന്ദഗതിയിലാക്കിയത്. വാക്‌സിനേഷന്റെ തുടക്കത്തിൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജില്ലയ്‌ക്ക് ആവശ്യത്തിന് വാക്‌സിൻ വിഹിതം അനുവദിച്ചിരുന്നില്ല. പാലക്കാടിന് നീക്കിവെച്ച വാക്‌സിൻ എറണാകുളം ജില്ലയിലേക്ക് മാറ്റികൊടുക്കുകയും ചെയ്‌തിരുന്നു.
സംസ്‌ഥാനത്തെ ഏറ്റവും വലിയ ജില്ലയായിട്ടും ജനസംഖ്യയ്‌ക്ക് ആനുപാതികമായി വാക്‌സിൻ ലഭിച്ചിരുന്നില്ല. ഇതോടെ ഒന്നാം തരംഗത്തിൽ തന്നെ ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്നു. തുടർന്ന് ആരോഗ്യമന്ത്രി ജില്ലയിൽ നേരിട്ടെത്തി സ്‌ഥിതിഗതികൾ നേരിട്ട് മനസിലാക്കിയതോടെയാണ് ജില്ലയ്‌ക്ക് കൂടുതൽ വാക്‌സിൻ വിതരണം ചെയ്‌തത്.
അതേസമയം, ജില്ലയിൽ ഇന്നലെ 2,134 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 20.36 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,339 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതിൽ 781 കേസുകളുടെ രോഗ ഉറവിടം വ്യക്‌തമല്ല. ജില്ലയിലെ 13 ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Read Also: വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്ന് ശേഖരം പിടികൂടി; പ്രതികൾ ഒളിവിൽ