പത്തനംതിട്ട: പമ്പ ഡാം നാളെ രാവിലെ അഞ്ച് മണിയോടെ തുറക്കും. 25 ഘന അടി മുതൽ പരമാവധി 50 ഘന അടി വരെ വെള്ളം പുറത്തേക്കൊഴുക്കും. രണ്ട് ഷട്ടറുകൾ ക്രമാനുഗതമായി ഉയർത്തും. കക്കി-ആനത്തോട് ഡാമിനെ അപേക്ഷിച്ച് പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വളരെ കുറവാണ്.
കക്കി-ആനത്തോട് ഡാം തുറന്നുവിട്ടപ്പോൾ പമ്പയിലെ ജലനിരപ്പ് 10-15 സെന്റി മീറ്റർ മാത്രമാണ് ഉയർന്നത്. പമ്പ ഡാമിലെ വെള്ളമെത്തുമ്പോൾ ജലനിരപ്പ് 20-25 സെന്റി മീറ്റർ വരെ ഉയരാനാണ് സാധ്യത. നീരൊഴുക്ക് ശക്‌തമായതോടെ നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ തീരുമാച്ചിട്ടുണ്ട്.
രണ്ട് ഷട്ടറുകൾ 50 സെന്റി മീറ്റർ വീതം ഉയർത്തും. വെള്ളം ഒഴുകുന്നതിനുള്ള തടസം നീക്കും. 64 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ട എന്നും പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
എറണാകുളം ഇടമലയാർ ഡാമും നാളെ തുറന്നേക്കും. രണ്ട് ഷട്ടറുകൾ തുറക്കാനാണ് തീരുമാനം. രാവിലെ ആറ് മണിക്ക് 80 സെമീ വീതമാകും ഷട്ടറുകൾ തുറക്കുകയെന്ന് ജില്ലാ കളക്‌ടർ ജാഫർ മാലിക് അറിയിച്ചു.
ഡാം തുറക്കുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുക ആലുവ, പറവൂർ മേഖലകളെയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇടുക്കി ഡാം കൂടി തുറക്കുന്ന സാഹചര്യത്തിൽ അതനുസരിച്ചുള്ള ക്രമീകരണം നടത്തിയിട്ടുണ്ടെന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സജ്‌ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കളക്‌ടർ കൂട്ടിച്ചേർത്തു.
കോതമംഗലം താലൂക്കിലെ മേഖലകളിലും പെരിയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദ്ദേശം നൽകി. ഇടമലയാർ ഡാമിന്റെ നിലവിലെ ജലനിരപ്പ് 165.3 മീറ്ററാണ്. ഡാമിന്റെ പരമാവധി ജലസംഭരണ ശേഷി 169 മീറ്ററാണ്.
Most Read: ജനരോഷം ശക്‌തം; ഇന്ധന വിലയിൽ കേന്ദ്രം ചർച്ച തുടങ്ങിയതായി റിപ്പോർട്