ന്യൂഡെൽഹി: പനാമ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ നടി ഐശ്വര്യ റായ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. ഉച്ചയ്‌ക്ക് 1.30ന് ഇഡിയുടെ ഡെൽഹി സോണൽ ഓഫിസിലാണ് ചോദ്യംചെയ്യൽ ആരംഭിച്ചത്. രാത്രി 7 മണി വരെ ചോദ്യം ചെയ്യൽ നീണ്ടു.
ഇഡി ഡെപ്യൂട്ടി ഡയറക്‌ടറുടെ നേതൃത്വത്തിൽ മൂന്നംഗ സംഘമായിരുന്നു ചോദ്യം ചെയ്യലിൽ പങ്കെടുത്തത്. 2006ൽ ബ്രിട്ടീഷ് വിർജിൻ ഐലാൻഡിൽ കടലാസ് കമ്പനി രൂപീകരിച്ച് ഐശ്വര്യ റായിയും കുടുംബാംഗങ്ങളും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നാണ് 2016ൽ പുറത്തുവന്ന പനാമ രേഖകളിലെ ആരോപണം.
ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രണ്ടുതവണ ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും ഐശ്വര്യ ഹാജരായിരുന്നില്ല. ഐശ്വര്യയുടെ ഭർതൃ പിതാവും നടനുമായി അമിതാഭ് ബച്ചന്റെ പേരും പനാമ രേഖകളിലുണ്ട്. അമിതാഭ് ബച്ചനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ഉടൻ നോട്ടീസ് നൽകിയേക്കുമെന്നാണ് വിവരം.
Also Read: യൂട്യൂബ് നോക്കി പ്രസവം; കുഞ്ഞ് മരിച്ചു, യുവതിയുടെ നില അതീവഗുരുതരം