ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവം എടുത്തതിന് പിന്നാലെ കുഞ്ഞ് മരിച്ചു. യുവതിയെ അതീവ ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ ആർക്കോണത്തിനടുത്ത് നെടുമ്പുളി ഗ്രാമത്തിലാണ് സംഭവം. നെടുമ്പുളി സ്വദേശി ലോകനാഥന്റെ ഭാര്യ ഗോമതിയാണ് യൂട്യൂബ് നോക്കി പ്രസവമെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ ആയത്. യുവതി നിലവിൽ വെല്ലൂരിലെ ആശുപത്രിയിൽ ചികിൽസയിലാണ്.
ഡിസംബർ 13ന് ഗോമതിയുടെ പ്രസവം നടക്കുമെന്നായിരുന്നു ഡോക്‌ടർമാരുടെ വിലയിരുത്തൽ. എന്നാൽ അന്നേദിവസം ആശുപത്രിയിൽ പോയില്ല. തുടർന്നുള്ള ദിവസങ്ങളിലും വീട്ടിൽത്തന്നെ വിശ്രമിച്ചു. എന്നാൽ, ശനിയാഴ്‌ച യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. പക്ഷേ, വൈദ്യസഹായം തേടാതെ യൂട്യൂബ് നോക്കി പ്രസവിക്കാനായിരുന്നു ഗോമതിയുടെയും ലോകനാഥന്റെയും തീരുമാനം.
ഗോമതിയുടെ സഹോദരിയും സഹായത്തിനുണ്ടായിരുന്നു. എന്നാൽ, പ്രസവിച്ചതിന് പിന്നാലെ കുഞ്ഞ് മരിക്കുകയും ഗോമതി ബോധരഹിതയാവുകയും ചെയ്‌തു. തുടർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഗോമതിയുടെ ഭർത്താവ് ലോകനാഥനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. സംസ്‌ഥാന ആരോഗ്യവകുപ്പ് പ്രത്യേക അന്വേഷണത്തിനും ഉത്തരവിട്ടു.
Also Read: പിങ്ക് പോലീസ് പരസ്യവിചാരണ; ദൃശ്യങ്ങൾ ഹാജരാക്കാൻ കോടതി നിർദ്ദേശം