മലപ്പുറം: പൊന്നാനിയിൽ ഗർഭിണിക്ക് രക്‌തംമാറി നൽകിയതായി പരാതി. പൊന്നാനി മാതൃശിശു ആശുപത്രിയിലാണ് ഗുരുതര വീഴ്‌ച സംഭവിച്ചത്. രക്‌തം മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്‌ഥയിലായ യുവതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഇന്നലെയായിരുന്നു സംഭവം. പാലപ്പെട്ടി സ്വദേശി റുക്‌സാനയ്‌ക്കാണ് (26) രക്‌ത ഗ്രൂപ്പ് മാറി നൽകിയത്.
എട്ട് മാസം ഗർഭിണിയാണ് റുക്‌സാന. ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് റുക്‌സാനയെ ഇന്നലെ വൈകിട്ട് പൊന്നാനി മാതൃശിശു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ആരോഗ്യ പ്രശ്‌നങ്ങൾ മാറും മുൻപ് ആശുപത്രി അധികൃതർ രക്‌തം നൽകാൻ തീരുമാനിച്ചു.
ഒ നെഗറ്റീവ് രക്‌തത്തിന് പകരം ബി പോസിറ്റീവ് രക്‌തമാണ് യുവതിക്ക് നൽകിയത്. രക്‌തം മാറിയെന്ന് മനസിലാക്കിയ ആശുപത്രി അധികൃതർ റുക്‌സാനയെ വിദഗ്‌ധ ചികിൽസയ്‌ക്കായി ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചതായി ബന്ധുക്കൾ പറയുന്നു.
അപ്പോഴേക്കും യുവതിക്ക് ദേഹാസ്വാസ്‌ഥ്യങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് റുക്‌സാന. സംഭവത്തിന് പിന്നാലെ നാട്ടുകാരും ബന്ധുക്കളും പൊന്നാനി മാതൃശിശു ആശുപത്രിയിലേക്ക് പ്രതിഷേധവുമായി എത്തി. വീഴ്‌ച സംബന്ധിച്ച് അന്വേഷണം നടത്താമെന്ന് ആശുപത്രി സൂപ്രണ്ട് ഉറപ്പ് നൽകി. ഇതോടെയാണ് മൂന്ന് മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിച്ചത്. സംഭവത്തിൽ മലപ്പുറം ഡിഎംഒ റിപ്പോർട് തേടിയിട്ടുണ്ട്.
Most Read| സെൻസർ ബോർഡ് സർട്ടിഫിക്കറ്റിന് കൈക്കൂലി; നടൻ വിശാലിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം