ഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സുപ്രീം കോടതിയിൽ. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി തയ്യാറാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസി സുപ്രീം കോടതിയെ സമീപിച്ചത്.
ഹരജി സമർപ്പിച്ച വിവരം അഡിഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു കോടതിയെ അറിയിച്ചു. കേസ് ഓഗസ്‌റ്റ് 24ന് പരിഗണിക്കാമെന്ന് ജസ്‌റ്റിസ് നവീൻ സിൻഹ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. താഹ ഫസലിന്റെ ജാമ്യാപേക്ഷയിലും, അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ഹരജിയിലും കോടതി വാദം കേൾക്കും.
2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നും താഹാ ഫസലിനെയും, അലനെയും യുഎപിഎ ചുമത്തി അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അലൻ ഷുഹൈബിനും, താഹ ഫസലിനും വിചാരണക്കോടതി ജാമ്യം നൽകിയത്. എന്നാൽ, ഇക്കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയിരുന്നു.
Also Read: നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിഷ്‌ണു അറസ്‌റ്റിൽ