പാലക്കാട്: നഗരത്തിലെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മേട്ടുപ്പാളയം സ്‌ട്രീറ്റിലുള്ള എംഎ ടവറിലെ കീര്‍ത്തി ആയുര്‍വേദിക്‌സ് എന്ന സ്‌ഥാപനത്തിന്റെ മറവിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.
സ്‌ഥാപന ഉടമ കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ പുത്തന്‍ പീടിയക്കല്‍ വീട്ടില്‍ മൊയ്‌ദീന്‍ കോയ ഹാജിയുടെ വീട്ടിൽ പോലീസ് റെയ്‌ഡ് നടത്തി. ഇയാളുടെ സ്‌ഥാപനത്തിലെ ജീവനക്കാരനായിരുന്ന കുഴല്‍മന്ദം കളപ്പെട്ടി കാജാഹുസൈന്റെ വീട്ടിലും പോലീസ് പരിശോധന നടത്തി. മൊയ്‌ദീന്‍ കോയ ഹാജിയ്‌ക്കായി അന്വേഷണം നടക്കുകയാണ്.
കെട്ടിടത്തില്‍ നിന്നും പിടിച്ചെടുത്ത റൗട്ടര്‍ (ഗേറ്റ് വേ) ടെലികോം അധികൃതര്‍ പരിശോധിച്ചു. 16 സിം കാര്‍ഡ് പ്രവര്‍ത്തിപ്പിക്കാവുന്ന റൗട്ടറാണ് കണ്ടെത്തിയത്. റൗട്ടറിനു പുറമെ എട്ട് സിം കാര്‍ഡുകളും സിം കാര്‍ഡിന്റെ 194 പാക്കറ്റുകളും കേബിളുകളും നിരവധി മേല്‍വിലാസം എഴുതിയ നോട്ടുബുക്കുളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇന്റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണത്തിനൊടുവില്‍ ചൊവ്വാഴ്‌ച രാത്രിയിലാണ് ഇവിടെ പോലീസ് റെയ്‌ഡ് നടത്തിയത്. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. വിദേശ കോളുകള്‍ ഇന്റര്‍നെറ്റ് ബ്രോഡ്‌ബാന്‍ഡ് കണക്‌ഷനിലൂടെ സ്വീകരിച്ച് രാജ്യത്തിനകത്തു നിന്നുള്ള മൊബൈല്‍ കോളാക്കി മാറ്റുന്നതാണ് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍.
Malabar News: മഴയിൽ ഒലിച്ചുപോയി കർഷകരുടെ പ്രതീക്ഷയും; ചെറുതാഴത്ത് 85 ഹെക്‌ടർ നെൽക്കൃഷി നശിക്കുന്നു