ന്യൂഡല്‍ഹി: 29 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ ഇനി 4 കോഡുകളിലേക്ക് ചുരുങ്ങുന്നു. ഫാക്ടറീസ് നിയമം, വ്യവസായ തര്‍ക്ക പരിഹാര നിയമം, ട്രേഡ് യൂണിയന്‍ നിയമം, ഖനി നിയമം, ഇ പി എഫ് നിയമം, ഇ എസ് ഐ നിയമം, പ്രസവാനുകൂല്യ നിയമം എന്നിവ അടക്കമുള്ളവയാണ് പുതിയ തൊഴില്‍ കോഡില്‍ ലയിച്ചിരിക്കുന്നത്. 2019 ഓഗസ്റ്റില്‍ പാസാക്കിയ മിനിമം വേതനം ഉറപ്പാക്കുന്ന വേജ് കോഡും പുതിയ തൊഴില്‍ കോഡുകളില്‍ ഉള്‍പ്പെടുന്നു.
രാജ്യത്തെ തൊഴില്‍ വിഭാഗങ്ങളിലും സംഘടിത തൊഴിലാളികളുടെ അവകാശങ്ങളിലും വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്ന നിയമങ്ങളാണ് രാജ്യസഭയില്‍ പാസായതെന്ന് ഉന്നയിച്ച് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അവകാശത്തിന് കടുത്ത നിയന്ത്രണം കൊണ്ട് വന്ന് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളെ കീഴ്‌മേല്‍ മറിക്കുന്ന തരത്തിലുള്ള നിയമങ്ങള്‍ കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയിരുന്നു. ഈ നിയമങ്ങള്‍ തൊഴിലാളികളെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാനുള്ള സ്വാതന്ത്ര്യം തൊഴിലുടമക്ക് ഉറപ്പ് നല്‍കുന്നു.
തൊഴില്‍ കോഡുകള്‍ ശബ്ദവോട്ടോടെയാണ് രാജ്യസഭ പാസാക്കിയത്. കാര്‍ഷിക ബില്‍ പാസാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന്റെ അഭാവം മൂലമാണ് ശബ്‌ദ വോട്ടെടുപ്പ് നടത്തിയത്. വ്യവസായ ബന്ധ കോഡ് 2020, സാമൂഹിക സുരക്ഷാ കോഡ് 2020, ജോലി സ്ഥലത്തെ തൊഴില്‍ സുരക്ഷാ, ആരോഗ്യ തൊഴില്‍ സാഹചര്യങ്ങള്‍ 2020 എന്നീ ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയത്.
വ്യവസായ ബന്ധ കോഡ് (ഐ ആര്‍ കോഡ്) പ്രകാരം സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവനക്കാരെ പിരിച്ചു വിടാന്‍ 300 വരെ ജോലിക്കാരുള്ള കമ്പനികള്‍ക്ക് അവകാശം ഉണ്ടായിരിക്കും. അത് പോലെ, സമരം ചെയ്യണമെങ്കില്‍ തൊഴിലാളികള്‍ കുറഞ്ഞത് 60 ദിവസം മുമ്പ് നോട്ടീസ് നല്‍കണം. ഈ കോഡ് എല്ലാ വിധ വ്യവസായങ്ങള്‍ക്കും ബാധകമാണ്.
സാമൂഹിക സുരക്ഷാ കോഡ് (എസ് എസ് കോഡ്) അസംഘടിത തൊഴിലാളികള്‍, പ്ലാറ്റ് ഫോം തൊഴിലാളികള്‍ എന്നിവര്‍ക്ക് സാമൂഹിക സുരക്ഷാ ഫണ്ട് രൂപീകരിക്കും. അസംഘടിത മേഖലയിലെ 40 കോടി പേര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ വാദം.
തൊഴില്‍ സുരക്ഷാ കോഡ് (ഒ എസ് സി കോഡ്) അനുസരിച്ച് സുരക്ഷ, ജോലിസമയം, അവധി, സമ്മതം എന്നിവ അനുസരിച്ച് വനിതാ ജീവനക്കാരെ രാത്രിയും ജോലി ചെയ്യിക്കാം. ഈ കോഡ് ഇതരസംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള 1979 ലെ നിയമവും മറ്റ് 13 നിയമങ്ങളും ബഹിഷ്‌കരിക്കും. ജോലിസ്ഥലത്തിന് സമീപം താല്‍കാലിക താമസ സൗകര്യം ഒരുക്കണമെന്ന മുന്‍ നിര്‍ദേശം പിന്‍വലിക്കും. ഇതിന് പകരം തൊഴില്‍ സ്ഥലത്ത് നിന്ന് നാട്ടിലേക്കുള്ള യാത്രാക്കൂലി നല്‍കേണ്ടി വരും.