മലപ്പുറം: മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ മൻസൂറിനെ കൊന്നവർ ഏത് പാർട്ടിക്കാരായാലും അവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ അധികാരികൾ തയാറാകണമെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പാനന്തരം ആവർത്തിക്കുന്ന ഇത്തരം കൊലപാതകങ്ങൾ ഇല്ലായ്മ ചെയ്യാൻ ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ആവുന്നില്ലെങ്കിൽ അക്രമത്തിന് കൂട്ട് നിൽക്കുന്നവരും ആഹ്വാനം ചെയ്യുന്നവരുമായ പാർട്ടി നേതാക്കളെ ജയിലിലടച്ച് നാട്ടിൽ സമാധാനവും സ്വൈരജീവിതവും ഉറപ്പു വരുത്താനും അധികൃതർ തയാറാകണം.
അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ബോധപൂർവം ഉണ്ടാക്കുന്ന പഴുതുകളിലൂടെ യഥാർഥ കുറ്റവാളികളെ രക്ഷപ്പെടുത്താൻ സഹായിക്കുന്ന പോലീസ് രാഷ്ട്രീയ കൂട്ടുകെട്ടിനും അറുതി വരുത്തിയെങ്കിലേ ക്രൂരമായ കൊലപാതകങ്ങൾക്ക് അന്ത്യം കുറിക്കാനാവൂ. കൊടിയുടെ നിറം നോക്കി ഇത്തരം ഹീനകൃത്യങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ന്യായീകരിക്കുകയും വെള്ളപൂശുകയും ചെയുന്ന രീതി മുഴുവവൻ രാഷ്ട്രീയ കക്ഷികളും അവസാനിപ്പിക്കണം.
പ്രതിഷേധത്തിന്റെ മറവിൽ തെരുവിലിറങ്ങി സുന്നി നേതാക്കളയും പണ്ഡിതരെയും ചീത്തവിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും നിയന്ത്രിക്കാൻ സമുദായപ്പാർട്ടി നേതാക്കളും തയ്യാറാവണം. പ്രതികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി അടിയന്തിരമായി നേരിട്ടിടപെടണമെന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, പിഎം മുസ്തഫ കോഡൂർ, എംഎൻ കുഞ്ഞഹമ്മദ് ഹാജി, വടശ്ശേരി ഹസൻ മുസ്ലിയാർ, സികെയു മൗലവി, കെകെഎസ് തങ്ങൾ പെരിന്തൽമണ്ണ, സയ്യിദ് ബുഖാരി, യൂസുഫ് ബാഖവി മാറഞ്ചേരി, പിഎസ്കെ ദാരിമി, ഊരകം അബ്ദുറഹ്മാൻ സഖാഫി, പികെഎം സഖാഫി ഇരിങ്ങല്ലൂർ, പികെ ബശീർ ഹാജി, അലവിക്കുട്ടി ഫൈസി, മുഹമ്മദ് ഹാജി മുന്നിയൂർ, കെപി ജമാൽ കരുളായി, എ അലിയാർ കക്കാട് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട മുസ്ലിംലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കേസുമായി ബന്ധപ്പെട്ടാണ് കേരള മുസ്ലിം ജമാഅത്ത് പ്രതികരണം നടത്തിയത്. ചൊവ്വാഴ്ച വോട്ടെടുപ്പിന് പിന്നാലെയാണ് പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ മൻസൂറിനും സഹോദരൻ മുഹ്സിനെതിരെയും ആക്രമണം ഉണ്ടായത്.
ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ആശുപത്രിയിലെത്തിച്ച രണ്ടുപേരിൽ മൻസൂർ ബുധനാഴ്ച പുലർച്ചെ മരണപ്പെട്ടിരുന്നു. സാരമായി പരുക്കേറ്റ മുഹ്സിൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകൻ പിടിയിലായിട്ടുണ്ട്.
Must Read: സെൻസർ ബോർഡിനെ ചോദ്യം ചെയ്യാൻ അധികാരമുള്ള എഫ്സിഎടി കേന്ദ്രം പിരിച്ചുവിട്ടു