തിരുവനന്തപുരം : കോവിഡ് വ്യാപനം പ്രതിദിനം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് പാസഞ്ചർ ട്രെയിൻ സർവീസുകൾ തുടങ്ങുന്നത് വൈകുമെന്ന് അധികൃതർ വ്യക്‌തമാക്കി. ട്രെയിനുകളിൽ പൊതുവേ തിരക്ക് കൂടിയ സാഹചര്യത്തിലാണ് പാസഞ്ചർ ട്രെയിനുകൾ ഉടൻ തുടങ്ങേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തിയതെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ ആർ മുകുന്ദ് വ്യക്‌തമാക്കി. അതേസമയം തന്നെ ഇപ്പോൾ സർവീസ് നടത്തുന്ന എല്ലാ ട്രെയിനുകളും തുടർന്ന് ഓടുമെന്നും റെയിവേ വ്യക്‌തമാക്കിയിട്ടുണ്ട്.
അന്തർസംസ്‌ഥാന സർവീസുകളും, മെമു സർവീസുകളും തുടർന്നും സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്ളാറ്റ്ഫോമുകളിലും മറ്റും ഉണ്ടാകുന്ന തിരക്ക് കർശനമായും നിയന്ത്രിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒപ്പം തന്നെ കൂടുതൽ റെയിൽവേ ജീവനക്കാർ കോവിഡ് വാക്‌സിൻ എടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലെ സീറ്റുകൾ കുറക്കില്ലെന്നും, എല്ലാ സീറ്റുകളിലും ആളുകളെ എടുക്കുമെന്നും റെയിൽവേ വ്യക്‌തമാക്കി. എന്നാൽ കോവിഡ് വ്യാപനം കുറക്കുന്നതിന് വേണ്ടി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. ലോക്ക്ഡൗൺ ഉണ്ടാകുമെന്ന പേടിയിൽ ഇതര സംസ്‌ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത് കൂടിയിട്ടുണ്ട്. ഇത് മൂലം ട്രെയിനുകളിൽ തിരക്ക് വീണ്ടും വർധിച്ചതായും റെയിൽവേ അറിയിച്ചു.
Read also : ഇനി പൂർണ അധികാരം കലാകാരൻമാർക്ക്; സിനിമാ സെന്‍സറിങ് അവസാനിപ്പിച്ചതായി ഇറ്റലി