കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് പിസി ചാക്കോ പാർട്ടി വിട്ടു. പാർട്ടിയിൽ നിന്നുള്ള കടുത്ത അവഗണനയുടെ പശ്‌ചാത്തലത്തിലാണ് പാർട്ടി വിട്ടത്. നാല് തവണ എംപിയായ പിസി ചാക്കോ, ദേശീയ തലത്തിൽ കോൺഗ്രസിന്റെ മുഖമായിരുന്നു.
ഇത്തവണ സ്‌ഥാനാർഥിയായി പരിഗണിക്കാത്തതിൽ കടുത്ത അമർഷത്തിലായിരുന്നു ചാക്കോ. ഇതാണ് പെട്ടെന്നുള്ള രാജി പ്രഖ്യാപനത്തിലേക്ക് എത്തിയതെന്നാണ് സൂചന. കോൺഗ്രസ് എന്നൊരു പാർട്ടി കേരളത്തിലില്ല, എ കോൺഗ്രസും ഐ കോൺഗ്രസുമേയുള്ളൂ. ആ രണ്ട് പാർട്ടികളും തമ്മിലുള്ള സീറ്റ് വീതം വെപ്പാണ് നടക്കുന്നതെന്ന് പിസി ചാക്കോ ആരോപിച്ചു.
കേരളത്തിൽ കോൺഗ്രസുകാരനായി കഴിയാനാകില്ലെന്ന് പിസി ചാക്കോ പറയുന്നു. കേരളത്തിൽ പാർട്ടിയില്ല, ഗ്രൂപ്പുകളേയുള്ളൂ. സ്‌ഥാനാർഥിനിർണയത്തെക്കുറിച്ച് ഒരു ചർച്ചയുമുണ്ടായില്ല. മണ്ഡലങ്ങളിൽ ഏതൊക്കെ സ്‌ഥാനാർഥികളെന്ന് പോലും ഇപ്പോഴും തനിക്കറിയില്ല.
ഉമ്മൻചാണ്ടിയും ചെന്നിത്തലയും നൽകുന്ന പട്ടിക അങ്ങനെത്തന്നെ അംഗീകരിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇതിനെതിരെ താനും വിഎം സുധീരനും പല തവണ പരാതിപ്പെട്ടു. ഒരു ഫലവുമുണ്ടായിട്ടില്ല. സുധീരനെ ഗ്രൂപ്പുകൾ ശ്വാസം മുട്ടിച്ച് പുറത്താക്കിയെന്നും ചാക്കോ ആരോപിക്കുന്നു.
Malabar News: കൂത്തുപറമ്പില്‍ കത്തിയ കാറിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി