തിരുവനന്തപുരം: സോളർ കേസ് പ്രതി നൽകിയ പീഡന പരാതിയിൽ അറസ്‌റ്റിലായ ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പിസി ജോര്‍ജിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
മതവിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയായ പിസി ജോർജ് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കോടതി നൽകിയ ജാമ്യവ്യവസ്‌ഥ ലംഘിച്ച പ്രതിയാണെന്നും നിലവിൽ 9 കേസുകളില്‍ പ്രതിയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.
എന്നാൽ, കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും ആയിരുന്നു പ്രതിഭാഗത്തിന്റെ വാദം. മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം അവര്‍ ബലാൽസംഗ പരാതി നൽകിയിട്ടുണ്ട്. കർട്ടനു പിന്നിൽ മറ്റ് പലരുമാണെന്നും പരാതിക്കാരിയെക്കൊണ്ട് കള്ളപ്പരാതി നൽകുകയായിരുന്നു എന്നും ജോർജിന്റെ അഭിഭാഷകന്‍ വാദിച്ചു.
കൂടാതെ പിസി ജോര്‍ജ് ഹൃദ്രോഗിയാണെന്നും രക്‌തസമ്മർദമുണ്ടെന്നും കോടതിയെ അറിയിച്ച പ്രതിഭാഗം അദ്ദേഹത്തെ ജയിലിൽ അടക്കരുതെന്നും ആവശ്യപ്പെട്ടു.
അതേസമയം കൈരളി ടിവി സീനിയർ റിപ്പോർട്ടർ എസ് ഷീജയോട് അപമാര്യാദയായി പെരുമാറിയ സംഭവത്തിൽ പിസി ജോർജിനെതിരെ പ്രതിഷേധം ശക്‌തമാണ്. ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെയുഡബ്ള്യുജെയും രംഗത്തെത്തി. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
മാദ്ധ്യമങ്ങളോട് പ്രതികരിക്കവെ അറസ്‌റ്റിന് അടിസ്‌ഥാനമായ പരാതിക്കാരിയായ ഇരയുടെ പേര് പിസി ജോർജ് ആവർത്തിച്ചു. ഇതിലെ ശരികേട് ചൂണ്ടിക്കാട്ടിയപ്പോഴാണ് മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദാപരമായി പെരുമാറിയത്. പരാതി ശരിയായോ തെറ്റാണോ എന്നതിനപ്പുറത്തേക്ക് പരാതിക്കാരിയുടെ പേര് പറഞ്ഞത് തെറ്റാണോ എന്ന ചോദ്യത്തോട് ‘എന്നാൽ നിങ്ങളുടെ പേര് പറയാം’ എന്നാണ് പിസി ജോർജ് മറുപടി നൽകിയത്.
Most Read: ഉദയ്‌പൂർ കൊലക്കേസ്; കോടതിക്ക് പുറത്ത് പ്രതികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം