ചണ്ഡീഗഡ്: കർഷക പ്രക്ഷോഭം പഞ്ചാബ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിക്കില്ലെന്ന് ബിജെപി താരപ്രചാരക ഷാസിയ ഇൽമി. നിയമങ്ങളുടെ നല്ല വശം ജനങ്ങളെ ബോധ്യപ്പടുത്താൻ കഴിയാത്തതിനാലാണ് കാർഷിക നിയമം പിൻവലിച്ചത്. പഞ്ചാബിലെ കർഷക സംഘടനകൾ കോൺഗ്രസിനെയോ ആ ആദ്‌മി പാർട്ടിയെയോ പിന്തുണക്കുന്നില്ല എന്നും ഷാസിയ ഇൽമി പറയുന്നു.
പഞ്ചാബിലെ കർഷകർ ആർക്ക് അനുകൂലമോ പ്രതികൂലമോയെന്ന് ഇപ്പോൾ പറയാനാകില്ല. കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്നത് വ്യാജ മതേതരത്വമാണ്. കേരളത്തിലെ ജനങ്ങൾ കോൺഗ്രസിന്റെ കപട മുഖം തിരിച്ചറിയണമെന്നും ഷാസിയ ഇൽമി പ്രതികരിച്ചു.
കേന്ദ്ര സർക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് ആദ്യമായി സമരത്തിനിറങ്ങിയത് പഞ്ചാബിലെ കര്‍ഷകരായിരുന്നു. പിന്നാലെ സമരം രാജ്യമാകെ ആളിപ്പടരുകയായിരുന്നു. ഒടുവിൽ കർഷക ക്ഷേമത്തിനെന്ന പേരിൽ കൊണ്ടുവന്ന വിവാദ നിയമങ്ങൾ പിൻവലിച്ച് മോദി സർക്കാരിന് മുട്ടുമടക്കേണ്ടിവന്നു.
ഇതിനിടെ 719 കര്‍ഷകരുടെ ജീവന്‍ പൊലിഞ്ഞു. കർഷകർ ‘ഡെൽഹി ചലോ’ മാർച്ച് തുടങ്ങി 365 ദിവസമാകാൻ ഏഴ് ദിവസം ബാക്കിയുള്ളപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചത്.
അതേസമയം പഞ്ചാബില്‍ തൂക്കുമന്ത്രിസഭക്ക് സാധ്യതയെന്ന് സീ ന്യൂസ് അഭിപ്രായ സര്‍വേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആം ആദ്‌മി പാര്‍ട്ടി 36 മുതല്‍ 39 വരെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് സര്‍വേ ഫലം. ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും.
Most Read: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; അവസാന പോരാട്ടം ഇന്ന്