ന്യൂഡെൽഹി: വൻ വിവാദമായ പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജികളിൽ നാളെ വിധി പ്രസ്‌താവിക്കും.
പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് മാദ്ധ്യമ പ്രവർത്തകരും രാഷ്‌ട്രീയ പ്രവർത്തകരും ഉൾപ്പടെയുള്ളവരെ കേന്ദ്രസർക്കാർ നിരീക്ഷിച്ചെന്ന അന്വേഷണാത്‌മക റിപ്പോർട് പുറത്തുവന്നതിന് പിന്നാലെയാണ് ഹരജികൾ സുപ്രീം കോടതിക്ക് മുൻപാകെ എത്തിയത്. ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്‌താവിക്കുക. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
ഇസ്രയേലി കമ്പനിയായ എൻഎസ്‌ഒയാണ് പെഗാസസിന്റെ നിർമാതാക്കൾ. രാഷ്‌ട്രീയ- സാമൂഹിക- മാദ്ധ്യമ പ്രവർത്തകർക്ക് മേൽ ചാരവൃത്തി നടത്തിയെന്ന ആരോപണം അന്വേഷിക്കാൻ ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിക്കുമെന്ന് കഴിഞ്ഞ മാസം 23ന് നടന്ന വാദത്തിനിടെ ചീഫ് ജസ്‌റ്റിസ് വ്യക്‌തമാക്കിയിരുന്നു. ടെക്‌നിക്കൽ കമ്മിറ്റിയുടെ ഭാഗമാകാൻ താൽപര്യമുള്ളവരെ കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ് ഉത്തരവ് വൈകുന്നതിന് കാരണമെന്നും ചീഫ് ജസ്‌റ്റിസ് വ്യക്‌തമാക്കിയിരുന്നു.
Also Read: കർഷക കൊലപാതകക്കേസ്; ദൃക്‌സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി