പെ​ഗാസസ് ഫോൺ ചോർത്തൽ: കൃത്യമായ തെളിവുണ്ടെങ്കിൽ അന്വേഷിക്കും; ഇസ്രായേൽ കമ്പനി

By Desk Reporter, Malabar News
Israeli Company on Pegasus contoversy
Ajwa Travels

ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദം ദേശീയ രാഷ്‌ട്രീയത്തെ ചൂട് പിടിപ്പിക്കുമ്പോൾ വിഷയത്തിൽ വിശദീകരണവുമായി ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ. കൃത്യമായ തെളിവുണ്ടെങ്കിൽ അന്വേഷിക്കുമെന്നാണ് കമ്പനിയുടെ പ്രതികരണം. എന്നാൽ ഇതിൽ മാദ്ധ്യമങ്ങളോട് വിശദമായ പ്രതികരണത്തിനില്ലെന്നും എൻഎസ്ഒ വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി.

രണ്ട് മന്ത്രിമാർ, 40ലധികം മാദ്ധ്യമ പ്രവർത്തകർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, ഒരു സിറ്റിംഗ് ജഡ്‌ജി എന്നിവരുൾപ്പെടെ 300ലധികം മൊബൈൽ ഫോൺ നമ്പറുകൾ പെഗാസസ് വഴി ചോർത്തിയതായാണ് റിപ്പോർട്. ഇന്ത്യ അടക്കമുള്ള 10 രാജ്യങ്ങളിലെ ഫോണുകളാണ് ചോർത്തിയത് എന്നാണ് പുറത്തു വന്ന വിവരം.

വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 16 മാദ്ധ്യമ സ്‌ഥാപനങ്ങൾ ചേർന്നു നടത്തിയ അന്വേഷണത്തിലാണ് പെഗാസസ് ചോർച്ചയുടെ വിവരങ്ങൾ പുറത്തു വന്നത്. ഐഫോൺ, ആൻഡ്രോയിഡ് ഫോണുകളിൽ പെഗാസസ് മാൽവയർ ഉപയോഗിച്ച് മെസേജുകൾ, ഫോട്ടോ, ഇമെയിൽ, ഫോൺകോളുകൾ എന്നിവ ചോർത്തി എന്നാണ് വിവരം. പല രാജ്യങ്ങളിലും ഭരണകൂടങ്ങൾ തന്നെ ഇസ്രായേൽ ചാര സോഫ്റ്റ് വെയർ വിലക്ക് വാങ്ങി തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോൺ ചോർത്തി എന്നാണ് മാദ്ധ്യമ കൂട്ടായ്‌മ വ്യക്‌തമാക്കുന്നത്‌.

എൻഎസ്ഒ വികസിപ്പിച്ച പ്രത്യേക ചാര സോഫ്റ്റ് വെയറാണ് പെഗാസസ്. ഹാക്ക് ചെയുന്ന ഡിവൈസുകളിൽ ഒരു തരത്തിലും സാന്നിധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആൾക്ക് ഹാക്ക് ചെയ്‌തതിന്റെ സൂചനകൾ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗാസസിന്റെ ഏറ്റവും വലിയ പ്രത്യേകത.

2019ലാണ് പെഗാസസ് സോഫ്റ്റ് വെയർ ആഗോളതലത്തിൽ ചർച്ചയാവുന്നത്. 20 രാജ്യങ്ങളിൽ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോർന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്സ്ആപ്പ് യുഎസ് ഫെഡറൽ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോർത്തൽ പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തിൽ ഇന്ത്യക്കാരുടെ ഫോണുകളും ചോർത്തപ്പെട്ടുവെന്ന് ചില മാദ്ധ്യമങ്ങൾ വെളിപ്പെടുത്തി. പിന്നാലെ വാട്‍സ്ആപ്പിനോട് കേന്ദ്രസർക്കാർ വിശദീകരണം തേടി.

തുടർന്ന് 2019 നവംബറിൽ മറുപടി നൽകിയ വാട്ട്സ്ആപ്പ്, വിവരങ്ങൾ ചോർന്നതിൽ കേന്ദ്ര സർക്കാരിനോട് ഖേദം പ്രകടിപ്പിച്ചു. സുരക്ഷാ കാര്യങ്ങളിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും വാട്‍സ്ആപ്പ് വിശദീകരണം നൽകി. ഫേസ്ബുക്കും വാട്‍സ്ആപ്പും ആപ്പിളുമെല്ലാം പെഗാസസ് ആക്രമണത്തിന് ഇരയായിട്ടുണ്ട്.

Most Read:  ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം വരും മാസങ്ങളിൽ വർധിക്കും; ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE