ജനീവ : വരും മാസങ്ങളിൽ ലോകത്ത് ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം വർധിക്കുമെന്ന് വ്യക്‌തമാക്കി ലോകാരോഗ്യ സംഘടന. കോവിഡ് വൈറസിന്റെ വ്യാപനശേഷി ഏറ്റവും കൂടിയ വകഭേദമാണ് ഡെൽറ്റ. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ചുരുങ്ങിയ കാലയളവിൽ ഡെൽറ്റ വകഭേദം കൂടുതൽ ആളുകളിലേക്ക് വ്യാപിക്കും. ഇന്ത്യയിലാണ് ആദ്യമായി ഡെൽറ്റ വകഭേദം കണ്ടെത്തിയത്.
നിലവിൽ ലോകത്ത് 124 രാജ്യങ്ങളിലാണ് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ലോകത്തെ വിവിധ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌തിട്ടുള്ള കോവിഡ് വകഭേദങ്ങളിൽ ഭൂരിഭാഗവും ഡെൽറ്റയാണ്. ഓസ്ട്രേലിയ, ബംഗ്ളാദേശ്, ബ്രിട്ടന്‍, ചൈന, ഡെന്‍മാര്‍ക്ക്, ഇന്ത്യ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിൽ ഇതിന്റെ സാന്നിധ്യം 75 ശതമാനം കടന്നിട്ടുണ്ട്.
ലോകത്ത് ജൂലൈ 18 വരെയുള്ള ആഴ്‌ചയിൽ 3.4 മില്യൺ ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി. തൊട്ട് മുൻപത്തെ ആഴ്‌ചയേക്കാൾ 12 ശതമാനം കോവിഡ് കേസുകളാണ് വർധിച്ചതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കോവിഡ് കേസുകൾ വർധിക്കാനുള്ള പ്രധാന കാരണങ്ങളായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത് കൂടുതല്‍ വകഭേദങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്ള അയവ്, കൂടിച്ചേരലുകള്‍, വാക്‌സിന്‍ സ്വീകരിക്കാത്ത ആളുകളുടെ എണ്ണം എന്നിവയാണ്.
Read also : ശശീന്ദ്രനെതിരായ ആരോപണത്തിൽ മറുപടി പ്രതീക്ഷിക്കേണ്ട; എ വിജയരാഘവന്‍