ചണ്ഡീഗഡ്: മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ആധാരമായ മരങ്ങളുടെ സംരക്ഷണത്തിന് വേറിട്ട പദ്ധതിയുമായി ഹരിയാന സർക്കാർ. മരങ്ങൾക്ക് പെൻഷൻ അനുവദിച്ചാണ് സർക്കാർ വൃക്ഷങ്ങളുടെ സംരക്ഷണത്തിനായി രംഗത്തു വരുന്നത്. 75 വയസിന് മുകളിൽ പ്രായമുള്ള മരങ്ങൾക്കാണ് പ്രതിവർഷം 2,500 രൂപ പെൻഷനായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
‘പ്രാണവായു ദേവത പെൻഷൻ’ എന്ന പദ്ധതിയുടെ കീഴിലാണ് ഹരിയാന സർക്കാരിന്റെ പുതിയ പ്രഖ്യാപനം. മരങ്ങൾക്ക് മനുഷ്യ ജീവിതത്തിലുള്ള പ്രാധാന്യം അത്ര വലുതാണ്. ശുദ്ധവായുവിനും പ്രകൃതിയുടെ നിലനിൽപിനും മരങ്ങൾ അത്യാവശ്യമാണ്. എല്ലാ പരിസ്‌ഥിതി ദിനത്തിലും മരം നട്ടുപിടിപ്പിക്കുന്നതിലൂടെ മാത്രം പരിസ്‌ഥിതിയെ സംരക്ഷിക്കുന്ന നമ്മൾ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. മരം നട്ടാൽ മാത്രം പോരാ, അവയെ സംരക്ഷിക്കുക കൂടെ വേണം. മരങ്ങളെ സംരക്ഷിക്കാനും മലിനീകരണം കുറക്കാനും ഈ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.
പ്രാദേശിക ജനങ്ങളുടെ സഹായത്തോടെ മരങ്ങളെ കണ്ടെത്തി പെൻഷൻ നൽകാനാണ് തീരുമാനം. സഹായത്തിനായി വനം വകുപ്പും ഒപ്പം ഉണ്ട്. ഇതിനൊപ്പം ‘ഓക്‌സി വൻ’ എന്ന പദ്ധതിയും നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. നഗരങ്ങളിലുടനീളം മരങ്ങൾ വെച്ചുപിടിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 75 വയസിന് മുകളിലുള്ള മരങ്ങൾക്ക് പെൻഷനും മുതിർന്ന മരങ്ങൾക്ക് പൈതൃക പദവിയും നൽകും. മരത്തിന്റെ പ്രായം കൂടുന്നതിന് അനുസരിച്ച് മരത്തിന്റെ പെൻഷനും വർധിപ്പിക്കും.
ആരുടെ ഭൂമിയിലാണോ മരം ഉള്ളത് അവർക്കാണ് പെൻഷൻ തുക നൽകുക. സ്വകാര്യ ഉടമസ്‌ഥതയിലുള്ള ഭൂമി ആണെങ്കിൽ ഭൂമി ഉടമസ്‌ഥനും പഞ്ചായത്ത് ഭൂമിയിലാണെങ്കിൽ പഞ്ചായത്ത് പ്രസിഡണ്ടിനും സ്‌കൂൾ കോമ്പൗണ്ട് ആണെങ്കിൽ പ്രിൻസിപ്പാളിനുമാണ് പെൻഷൻ തുക ലഭിക്കുക. പൈതൃക മരങ്ങൾ മുറിക്കുന്നവർക്കും നശിപ്പിക്കുന്നവർക്കും തടവുശിക്ഷയും പിഴയും ലഭിക്കും.
Most Read: രോഗവും പ്രായവും തടസമായില്ല; ഒരിക്കൽ കൂടി പൈലറ്റ് വേഷത്തിൽ 84കാരി