തിരുവനന്തപുരം: തിരുവനന്തപുരം: പെൻഷൻ പ്രായം ഉയർത്തിയ സർക്കാർ തീരുമാനത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചു.
കേരളത്തിലെ യുവാക്കളെ നാടുകടത്താനാണ് സർക്കാറിന്റെ ശ്രമമെന്നും ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ സമരം ശക്‌തമാക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎല്‍എ പറഞ്ഞു. പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ സിപിഐ യുവജന സംഘടനയായ എഐവൈഎഫും ശക്‌തമായ താക്കീതിലാണ് പ്രതികരിച്ചത്.
രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ഒട്ടുമിക്ക യുവജന സംഘടനകളും പെൻഷൻ പ്രായം ഉയർത്തലിൽ പ്രതിഷേധവുമായി അടുത്ത ദിവസങ്ങളിൽ രംഗത്തിറങ്ങുമെന്നാണ് സൂചനകൾ. യുവാക്കളോടുള്ള വഞ്ചനയാണെന്നും തീരുമാനം പിൻവലിക്കണമെന്നും എഐവൈഎഫ് പറഞ്ഞപ്പോൾ ലക്ഷക്കണക്കിന് യുവാക്കളെ ബാധിക്കുന്നതാണ് തീരുമാനമെന്നും പിൻവലിക്കണമെന്നും ഡിവൈഎഫ്‌ഐയും ആവശ്യപ്പെട്ടു.
സംസ്‌ഥാനത്തെ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയാണ് സർക്കാർ ഉയർത്തിയത്. റിയാബ് ചെയർമാൻ തലവനായ വിദഗ്‌ധ സമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് പൊതുമേഖലാ സ്‌ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചത്. നിലവിൽ പൊതുമേഖലാ സ്‌ഥാപനങ്ങളിൽ 56ഉം 58ഉം 60ഉം എന്നിങ്ങനെ വ്യത്യസ്‌ത പെൻഷൻ പ്രായമായിരുന്നു ഉണ്ടായിരുന്നത്.
ഇതിൽ, കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്‌ഥാപനങ്ങളിലും അറ് ധനകാര്യ കോർപ്പറേഷനുകളിലും ഉണ്ടായിരുന്ന വിവിധ വിരമിക്കൽ പ്രായം 60 ആക്കിയാണ് ഏകീകരിച്ചത്. ഇതിലൂടെ സർവീസിലുള്ള ഒന്നരലക്ഷം പേർക്കാണ് ആനുകൂല്യം കിട്ടുക. ഒക്‌ടോബർ 29നാണ് ധനവകുപ്പ് ഉത്തരവിറങ്ങിയത്. ഈ മാസം വിരമിക്കേണ്ടവർക്ക് കൂടുതൽ വർഷം സർവീസും ആനുകൂല്യങ്ങളും ലഭിക്കും.
കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നീ മൂന്ന് സ്‌ഥാപനങ്ങളിലെയും പെൻഷൻ പ്രായം കൂട്ടുന്നത് പ്രത്യേകമായി പഠിക്കും. മുഴുവൻ സർക്കാർ ജീവനക്കാരുടേയും പെൻഷൻ പ്രായം കൂട്ടണമെന്ന ആവശ്യം ശക്‌തമാക്കുകയാണ് വിവിധ സർവീസ് സംഘടനകൾ.
ഇതെല്ലാം പുറത്തു ജോലിക്കായി കാത്തുനിൽക്കുന്ന ലക്ഷകണക്കിന് യുവതയുടെ സ്വപ്‌നമാണ് തല്ലിക്കെടുത്തുന്നത്. എന്നാൽ, സർക്കാരിന് പെൻഷൻ ഇനത്തിൽ കൊടുക്കേണ്ട ഭാരിച്ച തുക തലവേദനയാണ്. ഇതിനാൽ പെൻഷൻ പ്രായം കൂട്ടാൻ പലതവണ സർക്കാർ ആലോചിച്ചിരുന്നു. പക്ഷെ യുവജന സംഘടനകളുടെ എതിർപ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു. പക്ഷെ, അടുത്ത ബജറ്റിൽ പെൻഷൻ പ്രായം എല്ലായിടത്തും 60 ആക്കാനുള്ള തീരുമാനം വന്നേക്കും എന്നാണ് വിലയിരുത്തൽ.
Most Read: നടിയെ ആക്രമിച്ച കേസ്: നവംബർ മൂന്നിനു വിചാരണ തീയതി തീരുമാനിക്കും