തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ യുവജനസംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പൊതുമേഖലാ സ്‌ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി വർധിപ്പിക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു.
രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ഒട്ടുമിക്ക യുവജന സംഘടനകളും പെൻഷൻ പ്രായം ഉയർത്തലിൽ പ്രതിഷേധവുമായി അടുത്ത ദിവസങ്ങളിൽ രംഗത്തിറങ്ങുമെന്ന തിരിച്ചറിവാണ് യു ടേണിങ് എടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ലക്ഷകണക്കിന് ഉദ്യോഗാർഥികൾ പുറത്തു നിൽക്കുമ്പോൾ പെൻഷൻ പ്രായം കൂട്ടിയത് യുവജന പ്രതിഷേധം കടുക്കാൻ കരണമാകുമെന്ന ഇന്റലിജസ് റിപ്പോർട്ടും സർക്കാരിനെ പിന്നോട്ട് നയിച്ചു.
തീരുമാനത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ ഇന്നലെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്‌തമായിരുന്നു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ച പ്രതിഷേധത്തിൽ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ സമരം ശക്‌തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. സിപിഐ യുവജന സംഘടനയായ എഐവൈഎഫും ശക്‌തമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. മടിച്ചാണെങ്കിലും ഇന്നലെ വൈകിട്ടോടെ ഡിവൈഎഫ്‌ഐയും എതിർപ്പുമായി രംഗത്ത് വന്നതോടെ സർക്കാരിന് മുട്ടുമടക്കേണ്ടി വന്നു.
സംസ്‌ഥാനത്തെ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയാണ് സർക്കാർ ഉയർത്തിയിരുന്നത്. റിയാബ് ചെയർമാൻ തലവനായ വിദഗ്‌ധ സമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് പൊതുമേഖലാ സ്‌ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചത്. നിലവിൽ പൊതുമേഖലാ സ്‌ഥാപനങ്ങളിൽ 56ഉം 58ഉം 60ഉം എന്നിങ്ങനെ വ്യത്യസ്‌ത പെൻഷൻ പ്രായമായിരുന്നു ഉണ്ടായിരുന്നത്.
ഇതിൽ, കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്‌ഥാപനങ്ങളിലും അറ് ധനകാര്യ കോർപ്പറേഷനുകളിലും ഉണ്ടായിരുന്ന വിവിധ വിരമിക്കൽ പ്രായം 60 ആക്കിയാണ് ഏകീകരിച്ചത്. ഇതിലൂടെ സർവീസിലുള്ള ഒന്നരലക്ഷം പേർക്ക് ആനുകൂല്യം കിട്ടുമായിരുന്നു. ഒക്‌ടോബർ 29നാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. ഉത്തരവ് നിലനിന്നിരുന്നങ്കിൽ ഈ മാസം വിരമിക്കേണ്ടവർക്ക് കൂടുതൽ വർഷം സർവീസും ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നു.
കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നീ മൂന്ന് സ്‌ഥാപനങ്ങളിലെയും പെൻഷൻ പ്രായം കൂട്ടുന്നത് പ്രത്യേകമായി പഠിക്കുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, ഈ തീരുമാനവും സർക്കാർ നടപ്പിലാക്കാൻ സാധ്യതയില്ല. എന്നാൽ, സർവീസ് സംഘടനകൾ മുഴുവൻ സർക്കാർ ജീവനക്കാരുടേയും പെൻഷൻ പ്രായം കൂട്ടണമെന്ന ആവശ്യത്തിൽ തന്നെ തുടരുന്നത് സർക്കാരിന് തലവേദനയാകും.
സർക്കാരിന് പെൻഷൻ ഇനത്തിൽ കൊടുക്കേണ്ട ഭാരിച്ച തുകയും ഈ മാസം ഉൾപ്പടെ പിരിയുന്ന അനേകായിരങ്ങളുടെ വിരമിക്കൽ ബാധ്യത തീർക്കലും കടത്തിൽ കടത്തിലേക്ക് പോയികൊണ്ടിരിക്കുന്ന സർക്കാരിന് സൃഷ്‌ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. ഇതിനുമുൻപും പെൻഷൻ പ്രായം കൂട്ടാൻ പലതവണ സർക്കാർ ആലോചിച്ചിരുന്നു. അന്നും പക്ഷെ, യുവജന സംഘടനകളുടെ എതിർപ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു.
Most Read: വിഴിഞ്ഞം സമരത്തിനെതിരെ സിപിഎം, ബിജെപി നേതാക്കൾ ഒരേ വേദിയിൽ