തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ കൈകോർത്ത് സിപിഎമ്മും ബിജെപിയും. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ജനകീയ കൂട്ടായ്‌മ സെക്രട്ടേറിയറ്റിലേക്കു നടത്തിയ ലോങ് മാർച്ചിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷും ഒരുമിച്ച് അണിനിരന്നത് ശ്രദ്ധേയമായി.
വിഴിഞ്ഞത്ത് തുറമുഖം നിർമിക്കുന്നത് നിറുത്തിവച്ച സ്വതന്ത്ര ശാസ്‌ത്രീയ പഠനം നടത്തിവേണം മുന്നോട്ടുപോകാനെന്ന സമരസമിതിയുടെ ആവശ്യത്തിന് എതിരായാണ് അടുത്തനാളിൽ രൂപപ്പെട്ട പ്രദേശത്തെ മുല്ലൂരിലെ പ്രാദേശിക കൂട്ടായ്‌മയാണ് സമരത്തിനെതിരെ ഇപ്പോൾ രംഗത്തെത്തിയത്. ഈ പരിപാടിയിലാണ് സിപിഎം, ബിജെപി നേതാക്കൾ കൈകോർത്തത്.
വിഴിഞ്ഞം സമരത്തിനെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് പറഞ്ഞ, ആനാവൂർ നാഗപ്പൻ സമരത്തിനെതിരായ സമരങ്ങൾക്ക് സിപിഎം പിന്തുണ നൽകുമെന്നും അറിയിച്ചു. വിഴിഞ്ഞത്ത് കലാപത്തിനാണ് സമരക്കാര്‍ ശ്രമിക്കുന്നതെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു. സർക്കാരും കോടതിയും ജനങ്ങളും സമരത്തിന് എതിരെയാണ്. ഇതിനാൽ കലാപത്തിന് ശ്രമം നടക്കുകയാണ്, ഇതിനെതിരെ സമാധാനപരമായ സമരം ആയിരിക്കണം നടക്കേണ്ടത്. അത്തരം സമരങ്ങൾക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ആനാവൂർ പ്രതികരിച്ചു.
വലിയ സംഘർഷ സാധ്യതയുണ്ടെന്ന് വിവി രാജേഷും പ്രതികരിച്ചു. സംസ്‌ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒരുമിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം. വിഴിഞ്ഞ സമരത്തിനെതിരായ കൂട്ടായ്‌മക്ക് പിന്തുണ നല്‍കുമെന്നും വിവി രാജേഷ് പറഞ്ഞു. സംയമനം പാലിച്ച് കൊണ്ട്, വിഴിഞ്ഞം യാഥാർഥ്യമാക്കാൻ എല്ലാ പിന്തുണയും നല്‍കുമെന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്തെ തടസങ്ങൾ ഉടനടി നീക്കം ചെയ്യാൻ ഹൈക്കോടതി കർശന നിർദേശം നല്‍കി. ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് ഹൈക്കോടതി നിർദ്ദേശം.
Most Read: രാജ്യദ്രോഹകുറ്റം: പുനഃപരിശോധന നടത്തുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ