ബെംഗളൂരു: വ്യത്യസ്‌ത മതങ്ങളിൽ പെട്ട സ്‌ത്രീയും പുരുഷനും ഒന്നിച്ച് സഞ്ചരിച്ചതിന്റെ പേരിൽ മർദ്ദനം. ബെംഗളൂരുവിലെ ഡയറി സർക്കിളിന് സമീപമാണ് സംഭവം നടന്നത്. ബൈക്ക് യാത്രികരായ സ്വകാര്യ ബാങ്ക് ജീവനക്കാരനും സഹപ്രവർത്തകയ്‌ക്കുമാണ് ആക്രമണം നേരിടേണ്ടി വന്നത്.
അക്രമികൾ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വിഷയത്തിൽ ഇടപെടുകയും അക്രമികളെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് പോലീസിനോട് നിർദ്ദേശിക്കുകയും ചെയ്‌തു. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇരുവരെയും അക്രമികൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്നതും മർദ്ദിക്കുന്നതും വീഡിയോയിൽ വ്യക്‌തമായി കാണാം.
എന്തിനാണ് ഒന്നിച്ച് സഞ്ചരിക്കുന്നത് എന്ന് അക്രമികൾ ആവർത്തിച്ച് ചോദിക്കുന്നുണ്ട്. സ്‌ത്രീ അവരോട് കാര്യം വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അക്രമികൾ ചെവികൊണ്ടില്ല. ഇത്തരം സംഭവങ്ങൾ ഉരുക്കുമുഷ്‌ടി കൊണ്ട് നേരിടുമെന്ന് കർണാടക മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഉടൻ തന്നെ പോലീസ് അന്വേഷണം നടത്തുകയും അക്രമികളെ തിരിച്ചറിയുകയും ചെയ്‌തു.
രണ്ടുപേരെയാണ് പിടികൂടിയിരിക്കുന്നത്. ഇവർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്യുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Also Read: വർഗീയ പ്രചാരണം; നമോ ചാനലിനും അവതാരികയ്‌ക്കും എതിരെ കേസ്