വാഷിങ്‌ടൺ: കരീബിയൻ രാജ്യമായ ഹെയ്‌തിയിൽ പ്രസിഡണ്ടിന്റെ കൊലപാതകത്തിന് പിന്നാലെ ആഭ്യന്തര അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതായി ഇടക്കാല പ്രധാനമന്ത്രിയായ ക്ളോഡ് ജോസഫ് അറിയിച്ചു. പ്രസിഡണ്ട് വെടിയേറ്റ് മരിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. ജനങ്ങളോട് ശാന്തരായിരിക്കാന്‍ നിര്‍ദ്ദേശിച്ചെന്നും നിലവിലെ സ്‌ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണെന്നും പ്രധാനമന്ത്രി ക്ളോഡ് ജോസഫ് പറഞ്ഞു.
ഇന്ത്യൻ സമയം രാവിലെ അഞ്ച് മണിയോടെയാണ് ഹെയ്‌തിയിലെ പ്രസിഡണ്ട് ജൊവനൽ മോയിസ് സ്വവസതിയിൽ വെടിയേറ്റ് മരിച്ചത്. ആയുധങ്ങളുമായി എത്തിയ കമാൻഡോ സംഘം പോർട്ടോ പ്രിൻസിലെ പ്രസിഡണ്ടിന്റെ വസതിയിൽ അതിക്രമിച്ച് കയറിയാണ് കൃത്യം നടത്തിയത്. കടുത്ത ദാരിദ്ര്യം വേട്ടയാടുന്ന രാജ്യത്ത് രാഷ്‌ട്രീയ അസ്‌ഥിരത ഗുരുതര പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതിനിടെ പ്രസിഡണ്ടിന്റെ കൊലപാതകം കൂടുതൽ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്.
2017 ഫെബ്രുവരിയിൽ മിഷേൽ മാർട്ടലി സ്‌ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് 53കാരനായ ജൊവനൽ മോയിസ് അധികാരത്തിലേറിയത്. സര്‍ക്കാരിനെരിതായ പ്രതിഷേധങ്ങളും അഴിമതി ആരോപണങ്ങളുമെല്ലാം നിറഞ്ഞുനിന്ന, സംഭവബഹുലമായ ഭരണകാലയളവായിരുന്നു ഇദ്ദേഹത്തിന്റേത്. രാജ്യത്ത് ഏകാധിപത്യം സ്‌ഥാപിക്കാൻ മോയിസ് ശ്രമിച്ചുവെന്നും ആക്ഷേപമുണ്ട്.
Read also: ഹെയ്‌തി പ്രസിഡണ്ടിനെ വെടിവെച്ച് കൊന്നു; ആക്രമണം നടന്നത് സ്വവസതിയിൽ