വാഷിങ്‌ടൺ: കരീബിയൻ രാജ്യമായ ഹെയ്‌തിയിലെ പ്രസിഡണ്ട് ജൊവനൽ മോയിസിനെ വീട്ടിൽ കയറി വെടിവെച്ചു കൊന്നു. ഇന്ത്യൻ സമയം രാവിലെ അഞ്ച് മണിയോടെയാണ് സംഭവം. ആയുധങ്ങളുമായി എത്തിയ കമാൻഡോ സംഘം പോർട്ടോ പ്രിൻസിലെ പ്രസിഡണ്ടിന്റെ വസതിയിൽ അതിക്രമിച്ച് കയറിയാണ് കൃത്യം നടത്തിയത്. സംഭവം നടന്ന സമയം മോയിസിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നെങ്കിലും ഇവർ പരിക്കുകളോടെ രക്ഷപെട്ടു.
ഇടക്കാല പ്രധാനമന്ത്രിയായ ക്‌ളൗഡേ ജോസഫാണ് ഇക്കാര്യം അറിയിച്ചത്. കടുത്ത ദാരിദ്ര്യം വേട്ടയാടുന്ന രാജ്യത്ത് രാഷ്‌ട്രീയ അസ്‌ഥിരത ഗുരുതര പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതിനിടെ പ്രസിഡണ്ടിന്റെ കൊലപാതകം കൂടുതൽ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്.
2017 ഫെബ്രുവരിയിൽ മിഷേൽ മാർട്ടലി സ്‌ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് 53കാരനായ ജൊവനൽ മോയിസ് അധികാരത്തിലേറിയത്. സര്‍ക്കാരിനെരിതായ പ്രതിഷേധങ്ങളും അഴിമതി ആരോപണങ്ങളുമെല്ലാം നിറഞ്ഞുനിന്ന, സംഭവബഹുലമായ ഭരണകാലയളവായിരുന്നു ഇദ്ദേഹത്തിന്റേത്. രാജ്യത്ത് ഏകാധിപത്യം സ്‌ഥാപിക്കാൻ മോയിസ് ശ്രമിച്ചുവെന്നും ആക്ഷേപമുണ്ട്.
Also Read: ഇന്ധനവില വർധന; 40 കിലോമീറ്റർ സൈക്കിൾ ചവിട്ടി ബംഗാൾ മന്ത്രിയുടെ പ്രതിഷേധം