ഇടുക്കി: അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടിക്കെതിരെ ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നക്കനാൽ, ഉടുമ്പൻചോല, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഹർത്താലിന് യൂത്ത് കോൺഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനെ എതിർത്ത ഹൈക്കോടതി നിലപാടിന് പിന്നാലെ ഇടുക്കി സിങ്കുകണ്ടത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സിമന്റുപാലത്ത് കുങ്കിയാനകളെ പാർപ്പിച്ചിരിക്കുന്ന സ്‌ഥലത്തേക്ക് കടക്കാൻ ശ്രമിച്ച നാട്ടുകാരെ പോലീസ് തടഞ്ഞു. പോലീസിനോട് രൂക്ഷമായി പ്രതികരിച്ച നാട്ടുകാർ സ്‌ഥലത്ത് കുത്തിയിരിക്കുകയാണ്.
വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാകാതെ പിരിഞ്ഞു പോകില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ചിന്നക്കനാലിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. ഹൈക്കോടതി വിധി തികച്ചും പ്രതിഷേധാർഹമാണെന്നും ഇടുക്കിയിലെ ജനങ്ങൾക്ക് ജീവിക്കാൻ ഉള്ള അവകാശം ഉണ്ടെന്ന് കോടതി മറക്കരുതെന്നും യൂത്ത് കോൺഗ്രസ് പ്രതികരിച്ചു. ഹൈക്കോടതിയുടെ നടുത്തളത്തിൽ കാട്ടാന കേറി നിരങ്ങിയാൽ കോടതിയുടെ നിലപാട് ഇങ്ങനെ ആയിരിക്കുമോയെന്നും യൂത്ത് കോൺഗ്രസ് ചോദിച്ചു.
ഇടുക്കിയിലെ അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതി ആശങ്ക അറിയിച്ചിരിന്നു. അരിക്കൊമ്പനെ മാറ്റിയാൽ പ്രശ്‌നം തീരുമോയെന്നായിരുന്നു കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം. ഇന്ന് അരിക്കൊമ്പൻ ആണെങ്കിൽ നാളെ മറ്റൊരാന ആ സ്‌ഥാനത്തേക്ക് വരുമെന്ന് പറഞ്ഞ കോടതി, വിഷയത്തിൽ ശാശ്വത പരിഹരണമാണ് വേണ്ടതെന്ന് സർക്കാരിന് നിർദ്ദേശം നൽകി. അഞ്ചംഗ വിദഗ്‌ധ സമിതിയെ വെച്ച് തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു.
Most Read: ഒന്നാം ക്ളാസ് പ്രവേശനം അഞ്ചുവയസിൽ തന്നെ; വിദ്യാഭ്യാസമന്ത്രി