പേരാമ്പ്ര: വർഷങ്ങളായുള്ള ബൈപ്പാസ് എന്ന പേരാമ്പ്രക്കാരുടെ ആവശ്യത്തിന് പച്ചക്കൊടി. ബൈപ്പാസ് നിർമാണത്തിന് ഒടുവിൽ ടെൻഡറായി. നിർമാണച്ചുമതലയുള്ള റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ടെൻഡർ നടപടികൾ ആരംഭിച്ചത്. 18.58 കോടിയാണ് റോഡ് നിർമാണത്തിനുള്ള അടങ്കൽ തുക. 18 മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് നിർദേശം.
പ്രീ-ക്വാളിഫിക്കേഷൻ ടെൻഡർ ഫെബ്രുവരി 26ന് തുറക്കും. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ബൈപ്പാസ് യാഥാർഥ്യമാക്കണം എന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. ബൈപ്പാസ് വരുന്നതോടെ പ്രദേശത്തിന്റെ വികസനത്തിനും പ്രയോജനകരമാകും എന്നാണ് പ്രതീക്ഷ. മന്ത്രി ടിപി രാമകൃഷ്‌ണന്റെ അധ്യക്ഷതയിൽ ഫെബ്രുവരി 14ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ബൈപ്പാസ് ശിലാസ്‌ഥാപനം നിർവഹിക്കും.
പേരാമ്പ്ര കക്കാട് മുതൽ കല്ലോട് എൽഐസിക്ക് സമീപം എത്തുന്ന വിധത്തിൽ 2.73 കിലോമീറ്റർ ദൂരത്തിലാണ് പാത ഒരുങ്ങുന്നത്. 99.15 കോടി രൂപയുടെ പദ്ധതിക്കാണ് കിഫ്ബി അംഗീകാരം ലഭിച്ചത്. ഇതിൽ 40.86 കോടി സ്‌ഥലമെടുപ്പിനാണ്. നേരത്തേ 68 കോടിയുടെ പദ്ധതിയാണ് അംഗീകരിച്ചിരുന്നത്. പിന്നീട് തുക വർധിപ്പിക്കുകയായിരുന്നു.
Read Also: തയ്യൽക്കടയിൽ മോഷണം; ജില്ലയിൽ ഒരാൾ അറസ്‌റ്റിൽ