മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി യഹിയ പിടിയില്‍. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും.
പാലക്കാട് അഗളി സ്വദേശിയായ പ്രവാസി അബ്‌ദുല്‍ ജലീല്‍ ആണ് ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു മരണം.
ജലീല്‍ ജിദ്ദയില്‍ നിന്ന് സ്വര്‍ണക്കടത്ത് കരിയറായി നാട്ടിലെത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടാണ് ജലീലിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയതെന്നും പോലീസ് പറയുന്നു.
സംഭവശേഷം കേസിലെ മുഖ്യപ്രതിയായ യഹിയ ഒളിവിൽ പോയിരുന്നു. ജലീലിനെ ആശുപത്രിയിലെത്തിച്ച ശേഷമാണ് യഹിയ ഒളിവില്‍ പോയത്. ജലീലിനെ ആശുപത്രിയില്‍ എത്തിച്ച വാഹനം ഉപേക്ഷിച്ച നിലയില്‍ പെരിന്തല്‍മണ്ണ കീഴാറ്റൂരില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ ഭാഗത്തെ ഉള്‍പ്പടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പോലീസ് അന്വേഷണം നടത്തി വന്നത്.
അതേസമയം കേസില്‍ അറസ്‌റ്റിലായ അലിമോന്‍, അല്‍ത്താഫ്, റഫീഖ്, അനസ് ബാബു, മണികണ്‌ഠൻ എന്നിവരില്‍ മൂന്നുപേര്‍ മുമ്പും സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Most Read: ഷഹാനയുടെ മരണം; സജാദിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ്