കാൻബറ: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ കർശന യാത്രാ നിയന്ത്രണങ്ങൾ അടുത്ത മാസം മുതൽ ലഘൂകരിക്കുന്നതായി ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. ഇത് ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്തേക്ക് മടങ്ങാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനൊപ്പം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കും ഇതിന്റെ ഗുണം ലഭിക്കും.
എന്നാൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ആദ്യഘട്ടത്തിൽ പ്രവേശനം അനുവദിക്കുക. ഡിസംബർ 1 മുതൽ വിദ്യാർഥികൾക്കും, വിദഗ്‌ധ തൊഴിലാളികൾക്കും ഉൾപ്പെടെ പൂർണമായി വാക്‌സിനേഷൻ ലഭിച്ച യോഗ്യരായ വിസ ഉടമകൾക്ക് യാത്രാ ഇളവിന് അപേക്ഷിക്കാതെ തന്നെ ഓസ്‌ട്രേലിയയിലേക്ക് വരാമെന്ന് സർക്കാർ പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.
ഓസ്‌ട്രേലിയൻ സർക്കാർ അംഗീകരിച്ച വാക്‌സിൻ സ്വീകരിച്ച, കൃത്യമായ വിസാ രേഖകൾ കൈവശമുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക. യാത്രക്കാർ തങ്ങളുടെ നിലവിലെ വാക്‌സിനേഷൻ സ്‌റ്റാറ്റസ് തെളിയിക്കുന്ന രേഖകൾ കൈവശം വയ്‌ക്കുകയും, ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് മൂന്ന് ദിവസത്തിനുള്ളിൽ എടുത്ത കോവിഡ് പിസിആർ നെഗറ്റീവ് ടെസ്‌റ്റ് ഹാജരാക്കുകയും വേണം.
യാത്രക്കാർ എത്തിച്ചേരുന്ന പ്രദേശത്തെ ക്വാറന്റെയ്ൻ നിബന്ധനകൾ കൃത്യമായി പാലിക്കണമെന്നും സർക്കാർ ചൂണ്ടിക്കാണിച്ചു. രാജ്യത്തിലേക്കുള്ള വിദഗ്‌ധ തൊഴിലാളികളുടെയും വിദേശ വിദ്യാർഥികളുടെയും മടക്കം കോവിഡിൽ നിന്നുള്ള തിരിച്ചുവരവിന്റെ പ്രധാന നാഴികക്കല്ലാണ്; പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ കാൻബറയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
Read Also: ആകാംക്ഷയും ആവേശവും ഉണർത്തി ‘കാവൽ’ ടീസർ