കാസർഗോഡ്: ഉദുമയിൽ യുവതിയെ ഭീഷണിപ്പെടുത്തി ഇരുപതോളം പേർ ചേർന്ന് പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ. ഉദുമ പടിഞ്ഞാറിലെ അബ്‌ദുൽ ഗഫൂറിനെയാണ് (32) കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കി രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തു.
കാസർഗോട്ടെ പോലീസുകാരുടെ സഹായത്തോടെയാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കേസിലെ രണ്ടു പ്രതികളെ നേരത്തേ അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രതികൾ മുൻകൂർ ജ്യാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. കേസിലെ മറ്റു പ്രതികൾ ഗൾഫിലാണെന്നും ഇവരെ കണ്ടെത്തുന്നതിനായി പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഡിവൈഎസ്‌പി ടിപി പ്രേമരാജ് പറഞ്ഞു.
യുവതിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ ഒരു വർഷം മുൻപ് ബേക്കൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. എന്നാൽ അന്വേഷണം തൃപ്‌തികരമല്ലെന്ന് കാണിച്ച് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ജില്ലക്ക് പുറത്തുള്ള ടീമിന് കേസ് അന്വേഷണം കൈമാറണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ടിപി പ്രേമരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Read Also: കുതിരാൻ തുരങ്കം; ഓഗസ്‌റ്റ് ഒന്ന് മുതൽ ഒരു ടണൽ തുറക്കാൻ തീരുമാനം