കൊച്ചി: തോട്ടപ്പള്ളി സ്‌പിൽവേയിലെ കരിമണൽ നീക്കത്തിൽ പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിക്ക് പരിശോധിക്കാമെന്ന് ഹൈക്കോടതി. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ ഷോൺ ജോർജ് നൽകിയ ഹരജി തീർപ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്‌റ്റിസ് നിതിൻ ജാംദാർ, ജസ്‌റ്റിസ് എസ് മനു എന്നിവരുടെ ബെഞ്ചിന്റെ നിർദ്ദേശം.
ചീഫ് സെക്രട്ടറി പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിക്ക് കൈമാറാനാണ് നിർദ്ദേശം. മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ എന്നിവരെ ലക്ഷ്യമിട്ടുള്ളതായിരുന്നു ഷോൺ ജോർജിന്റെ ഹരജി. തോട്ടപ്പള്ളി സ്‌പിൽവേയിലെ പൊഴിയിൽ നിന്ന് ആണവ ധാതുക്കൾ അടങ്ങിയ കരിമണൽ നീക്കം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഷോൺ ജോർജ് ഹരജി നൽകിയത്.
2018, 2019 പ്രളയ സാഹചര്യത്തിൽ മണൽ നീക്കം ചെയ്യാൻ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്‌ഥാനത്തിൽ കളക്‌ടറുടെ ഉത്തരവിന്റെ മറവിൽ അനധികൃതമായി ധാതുമണൽ നീക്കം ചെയ്യുകയാണെന്ന് ആരോപിച്ചാണ് ഷോൺ ജോർജ് കോടതിയെ സമീപിച്ചത്. നേരത്തെ ഇതുസംബന്ധിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഷോണിന്റെ ഹരജി നിവേദനമായി പരിഗണിച്ചു കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
അന്നത്തെ സാഹചര്യത്തിൽ മാത്രം ബാധകമായ ഉത്തരവായിരുന്നെന്നും എന്നാൽ കാലാകാലങ്ങളിൽ ഉത്തരവ് പുതുക്കുകയാണെന്നും ഇതിന്റെ മറവിൽ ലൈസൻസില്ലാതെ കെഎംഎംഎൽ, ഐആർഇഎൽ എന്നിവർക്ക് ആണവ ധാതുക്കൾ ഉൾപ്പടെ ഖനനം ചെയ്യാൻ അനുമതി നൽകുകയാണെന്നും ഹരജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ, വിഷയം പരിശോധിക്കേണ്ടത് വിദഗ്‌ധരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹരജി തീർപ്പാക്കുകയായിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!