ന്യൂഡെൽഹി: മഥുര ശ്രീകൃഷ്‌ണ ക്ഷേത്രത്തിന് സമീപം സ്‌ഥിതി ചെയ്യുന്ന ഷാഹി മസ്‌ജിദ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി മഥുര കോടതി ജൂലൈ ഒന്നിന് പരിഗണിക്കും. വാരണാസി ഗ്യാൻവാപി മസ്‌ജിദിലെ സർവേക്ക് പിന്നാലെയാണ് ഷാഹി മസ്‌ജിദിനെതിരെ കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. ശ്രീകൃഷ്‌ണന്റെ ജൻമസ്‌ഥലമെന്ന് വിശ്വസിക്കപ്പെടുന്നിടത്താണ് പള്ളി നിർമിച്ചിരിക്കുന്നതെന്നും അതിനാൽ ഷാഹി ഇദ്‌ഗാഹിലും വീഡിയോ സർവേ നടത്തി പള്ളി പൊളിക്കണമെന്നാണ് ആവശ്യം.
ഇതിനായി അഡ്വക്കേറ്റ് കമ്മീഷണറെ മനിയമിക്കണമെന്ന് ആവശ്യപ്പെട്ട് മനീഷ് യാദവ്, മഹേന്ദ്ര പ്രതാപ് സിംഗ്, ദിനേശ് ശർമ എന്നീ അഭിഭാഷകരും നിയമ വിദ്യാർഥികളുമാണ് കോടതിയെ സമീപിച്ചത്. കത്ര കേശവ ദേവ് ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ പരിസരത്ത് ഭഗവാന്റെ ജൻമസ്‌ഥലത്താണ് പള്ളി നിർമിച്ചതെന്ന അവകാശവാദവുമായി ഹിന്ദു സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഷാഹി മസ്‌ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദു ഗ്രൂപ്പുകള്‍ മഥുര കോടതികളില്‍ നേരത്തെ പത്ത് വ്യത്യസ്‌ത ഹരജികൾ നൽകിയിരുന്നു. മസ്‌ജിദ് സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്താണ് ഭഗവാന്‍ കൃഷ്‌ണൻ ജനിച്ചതെന്ന് ഭൂരിപക്ഷം ഹിന്ദു സമൂഹവും വിശ്വസിക്കുന്നുണ്ടെന്ന് പുതിയ ഹരജിയിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഒരു ക്ഷേത്രം നിലനിന്നിരുന്ന സ്‌ഥലത്താണ് മസ്‌ജിദ് നിർമിച്ചതെന്ന് ഹരജിക്കാരിൽ ഒരാളായ അഭിഭാഷകന്‍ ശൈലേന്ദ്ര സിംഗ് അവകാശപ്പെടുന്നു. മുസ്‌ലിം സമുദായം ഈ പള്ളി ഉപയോഗിക്കുന്നതില്‍ ‘സ്‌ഥിരമായ വിലക്ക്’ ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചതെന്നും മറ്റൊരു മതത്തിന്റെയും അടയാളങ്ങളില്ലാത്ത, തര്‍ക്കമില്ലാത്ത ഭൂമിയില്‍ പള്ളി പണിയണമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള മുന്‍ വ്യവസ്‌ഥകള്‍ പള്ളി പാലിക്കുന്നില്ലെന്നും അഭിഭാഷകന്‍ ഹരജിയിൽ ചൂണ്ടിക്കാട്ടി. ഈ ഹരജിയിൽ മെയ് 25ന് വീണ്ടും വാദം കേള്‍ക്കുമെന്ന് ജില്ലാ ഗവണ്‍മെന്റ് കൗണ്‍സല്‍ (സിവില്‍) സഞ്‌ജയ് ഗൗര്‍ അറിയിച്ചു.
ഷാഹി മസ്‌ജിദ് ഭൂമി ശ്രീകൃഷ്‌ണ ജൻമഭൂമിക്കായി വിട്ട് നല്‍കണമെന്ന ഹരജിയിൽ ഇത് സംബന്ധിച്ച് നടന്ന കേസുകളുടെ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. ശ്രീകൃഷ്‌ണ ജൻമഭൂമി – ഷാഹി ഗാഹ് തർക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും നാലുമാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് അലഹബാദ് ഹെെക്കോടതിയുടെ ലക്‌നൗ ബെഞ്ച് മഥുര കോടതിയോട് മെയ് 12ന് ആവശ്യപ്പെട്ടിരുന്നു. ഈ കേസുകളിലെ വാദം എത്രയും വേഗം തീർപ്പാക്കണമെന്ന ഹരജിയിൽ വാദം കേൾക്കുമ്പോഴാണ് ഹെെക്കോടതി ലക്‌നൗ ബെഞ്ച് ഇക്കാര്യം നിർദ്ദേശിച്ചത്.
സുന്നി വഖഫ് ബോർഡോ മറ്റ് കക്ഷികളോ കേസിൽ വാദം കേൾക്കാകിരിക്കുകയോ, ഇടപെടുകയോ ചെയ്‌താൽ കോടതിക്ക് പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കാമെന്നും കോടതി അറിയിച്ചു. ശ്രീകൃഷ്‌ണ ജൻമഭൂമി – ഷാഹി ഗാഹ് തർക്ക വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ ഒൻപത് കേസുകളാണ് മഥുര കോടതിയിൽ ഫയൽ ചെയ്‌തിട്ടുള്ളത്.
Most Read: ആൺവേഷം കെട്ടി ജീവിച്ചത് 30 വർഷങ്ങൾ; ‘പേച്ചിയമ്മാൾ’ മുത്തുവായ കഥ ഇങ്ങനെ