തിരുവനന്തപുരം: കളമശ്ശേരി മെഡിക്കൽ കോളേജ് വിവാദത്തിൽ വസ്‌തുതയില്ലന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എല്ലാം തകിടം മറിഞ്ഞുവെന്ന് പ്രചരിപ്പിക്കാൻ ചില ഡോക്‌ടർമാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഒറ്റപ്പെട്ട ശ്രമങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത് ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തെ കുറിച്ചുളള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു പോസ്‌റ്റുമായി ബന്ധപ്പെട്ടാണ് കളമശ്ശേരി മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ പ്രശ്‌നങ്ങൾ ഉയർന്നത്. അത് വസ്‌തുതാപരമല്ലെന്ന് അവിടെ ഉളളവർ തന്നെ പറയുന്നു . കൃത്യമായ തെളിവുകളോടെയാണ് അവർ പറയുന്നത്. മാത്രമല്ല സാധാരണ സർക്കാരിനെ ആക്ഷേപിക്കാൻ നോക്കി നിൽക്കുന്നവർപോലും ഉന്നയിക്കപ്പെട്ട കാര്യങ്ങൾ സാങ്കേതികപരമായി ശരിയല്ലെന്ന് പരസ്യമായി പറഞ്ഞിരുന്നു. ഉയർന്നുവന്ന ആരോപണത്തിൽ വാസ്‌തവമില്ലെന്ന് സമൂഹത്തിന് ബോധ്യമായിട്ടുണ്ട്. എന്നാൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാനും അതേറ്റെടുക്കാനും ചിലർ സന്നദ്ധരാകുന്നു. അത് നിർഭാഗ്യകരമായ അവസ്‌ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം സ്വീകരിക്കുന്ന നടപടികളെ പ്രശംസിച്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. രാഹുൽ ഗാന്ധി നല്ല രീതിയിലാണ് കാര്യങ്ങൾ കണ്ടത്. അദ്ദേഹം രാജ്യത്തെ എല്ലാ പ്രതിരോധ പ്രവർത്തനവും കാണുന്നയാളാണ്. വ്യത്യസ്‌ത സംസ്‌ഥാനങ്ങളിലെ അനുഭവത്തിന്റെ അടിസ്‌ഥാനത്തിൽ ഇവിടുത്തെ കാര്യങ്ങൾ അദ്ദേഹം വിശകലനം ചെയ്‌തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: ‘പ്രാദേശിക വിഷയങ്ങളില്‍ ഇടപെടേണ്ട, അതിനിവിടെ ഞങ്ങളുണ്ട്’; രാഹുല്‍ ഗാന്ധിക്ക് എതിരെ ചെന്നിത്തല