കണ്ണൂർ: ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരട്ട വോട്ടുണ്ടെങ്കിൽ കമ്മീഷൻ അത് കണ്ടെത്തി തിരുത്തുകയാണ്. പ്രാദേശിക തലത്തിൽ അപാകതകൾ കണ്ടെത്താനും തിരുത്താനും ഇടത് പക്ഷം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാലര ലക്ഷം പേരെ കള്ളവോട്ടർമാരായി പ്രതിപക്ഷ നേതാവ് ചിത്രീകരിക്കുകയാണ്. ഇരട്ട സഹോദരങ്ങളെ അടക്കമാണ് ഇങ്ങനെ കള്ള വോട്ടർമാരാക്കിയതെന്ന് പിണറായി വിജയൻ ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ തന്നെ കള്ളവോട്ട് ഉണ്ടായില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തെ അപമാനിക്കാനുള്ള ശ്രമം ഉണ്ടായെന്ന് പറഞ്ഞ മുഖ്യമന്ത്രി ബംഗ്ളാദേശിൽ നിന്നുള്ള 20 ലക്ഷം കള്ള വോട്ടുണ്ടെന്ന് വലതു പക്ഷ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി. കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പ്രതിപക്ഷ നേതാവ് നേതൃത്വം കൊടുത്തതെന്നാണ് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ.
ഡാറ്റാ സുരക്ഷിതത്വം, സ്വകാര്യത എന്നിവ വിളിച്ചു പറഞ്ഞയാൾ ഇപ്പോൾ സ്വീകരിച്ച നടപടി എന്താണെന്നും പരാജയ ഭീതി ഉണ്ടാകുമ്പോൾ ഇത്തരം കാര്യങ്ങളുമായി പുറപ്പെടാമോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ലോകത്തിന് മുന്നിൽ അപമാനിക്കുന്ന നിലപാട് ആയി ഇതെന്നും കോവിഡ് രോഗ വിശകലനത്തിന് ഡാറ്റാ ശേഖരിച്ചപ്പോൾ വിമർശിച്ചത് പ്രതിപക്ഷ നേതാവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനം ചർച്ച ചെയ്യാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല. ആരോപണങ്ങൾ ഇനിയും ധാരാളം വരും. അദാനിയുമായി ബന്ധപ്പെടുത്തി പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന ആരോപണവും ചീറ്റി പോയന്ന് പറഞ്ഞ അദ്ദേഹം, വൈദ്യുതി കരാറുകൾ എല്ലാം കെഎസ്ഇബിയുടെ വെബ്സൈറ്റിൽ ഉണ്ടെന്നും വൈദ്യുതി മേഖലയുടെ മുന്നേറ്റം ഇല്ലാതാക്കാനാണ് ഈ നീക്കമെന്നും ആക്ഷേപിച്ചു.
കേരളത്തിൽ ബിജെപിക്ക് സ്വപ്‌നം കാണാനാവാത്ത തിരിച്ചടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. ഒരു തരം വർഗീയതയും കേരളത്തിൽ നിലനിൽക്കില്ലെന്നും ‘കോലീബി’ എന്ന പരസ്യ സഖ്യത്തെ നിലം തൊടാതെ നാടുകടത്തിയത് കേരളത്തിന്റെ മതേതര മനസാണ്. പുതിയ സഖ്യങ്ങൾക്കും അറബിക്കടലിലായിരിക്കും സ്‌ഥാനമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
Also Read: സർക്കാരിന് രൂക്ഷ വിമർശനം; വോട്ടവകാശം ബുദ്ധിപൂര്‍വം വിനിയോഗിക്കണമെന്ന് തൃശൂര്‍ അതിരൂപത